അശ്വിന്‍ എന്തായാലും ലോകകപ്പിനുള്ള അന്തിമ 15 പേരുടെ പട്ടികയില്‍ ഇടം നേടില്ലെന്ന് ഉറപ്പാണെന്നും ഇപ്പോള്‍ അദ്ദേഹത്തെ ടീമിലെടുത്തത് ആശയക്കുഴപ്പം കൂട്ടാനെ കാരണമാകൂ എന്നും ശ്രീകാന്ത്

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയത് ആശയക്കുഴപ്പം കൂട്ടാനെ ഉപകരിക്കൂവെന്ന് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ലോകകപ്പ് ടീമില്‍ സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലിനെയും രവീന്ദ്ര ജഡേജയെയുമാണ് താന്‍ കാണുന്നതെന്നും ഫാന്‍കോഡിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകാന്ത് വ്യക്തമാക്കി.

ടി20 ടീമില്‍ നിന്ന് ദീര്‍ഘാകലം പുറത്തിരുന്ന അശ്വിന്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലൂടെയാണ് ടീമില്‍ തിരിച്ചെത്തിയത്. സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്കേറ്റപ്പോഴാണ് പകരക്കാരനായി അശ്വിനെ ടീമിലെടുത്തത്. അതിനുശേഷം ഏതാനും പരമ്പരകളിലും അശ്വിന്‍ ഇന്ത്യക്കായി പന്തെറിഞ്ഞു. പിന്നീട് ടീമില്‍ നിന്ന് പുറത്തായ അശ്വിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വീണ്ടും ഉള്‍പ്പെടുത്തിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.

'അയാള്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നില്ല'; പ്രവചനവുമായി പാര്‍ഥീവ് പട്ടേല്‍

അശ്വിന്‍ എന്തായാലും ലോകകപ്പിനുള്ള അന്തിമ 15 പേരുടെ പട്ടികയില്‍ ഇടം നേടില്ലെന്ന് ഉറപ്പാണെന്നും ഇപ്പോള്‍ അദ്ദേഹത്തെ ടീമിലെടുത്തത് ആശയക്കുഴപ്പം കൂട്ടാനെ കാരണമാകൂ എന്നും ശ്രീകാന്ത് പറഞ്ഞു. അശ്വിന്‍റെ കാര്യത്തില്‍ എനിക്കാകെ ആശയക്കുഴപ്പമാണ്. എന്തിനാണ് അദ്ദേഹത്തെ ആദ്യം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. പിന്നീട് എന്താനാണ് അദ്ദേഹത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീമില്‍ വീണ്ടും ടീമിലെടുത്തത്. ഇതെല്ലാം ആശയക്കുഴപ്പം കൂട്ടുന്നതാണ്.

'എറിയും മൂന്നാം പേസറോ നാലാം പേസറോ ആയി നാല് ഓവറും'; ആത്മവിശ്വാസത്തിന്‍റെ നെറുകയില്‍ ഹാര്‍ദിക് പാണ്ഡ്യ

കാരണം, ഇന്ത്യന്‍ ടീമിന്‍റെ ഒന്നാം നമ്പര്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ്. രണ്ടാം സ്പിന്നറായി ചാഹലോ അക്സര്‍ പട്ടേലോ ആകും ടീമിലെത്തുക. അതുകൊണ്ടുതന്നെ അശ്വിന്‍ റിസര്‍വ് സ്പിന്നറായിരിക്കും. ഇവരില്‍ നാലുപേരില്‍ രണ്ട് പേര്‍ മാത്രമെ ലോകകപ്പ് ടീമിലുണ്ടാകു. അശ്വിന്‍ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന് എനിക്കറിയില്ല, ഒരുപക്ഷെ ഓള്‍ റൗണ്ട് കണക്കിലെടുക്കുമായിരിക്കും. പക്ഷെ എന്‍റെ ആദ്യ ചോയ്സ് ചാഹലാണ്. കാരണം ചാഹല്‍ റിസ്റ്റ് സ്പിന്നറാണെന്നും ശ്രീകാന്ത് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും കളിച്ച അശ്വിന്‍ 12 ഓവറില്‍ 6.66 ഇക്കോണമിയില്‍ മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.