ഹാർദിക് പുറത്തായത് കൈകൾ വായുവിലുയർത്തി ആവേശത്തോടെ തുള്ളിച്ചാടിയാണ് ക്രുനാൽ സഹോദരന്‍റെ വിക്കറ്റ് ആഘോഷിച്ചത്.
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തിൽ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് വീണത് ആഘോഷമാക്കി എതിർ ടീമിലുള്ള സഹോദരൻ ക്രുനാൽ പാണ്ഡ്യ. ആര്‍സിബി ഉയര്‍ത്തിയ 241 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യ പൊരുതിയെങ്കിലും 22 പന്തിൽ 40 റൺസെടുത്ത് പുറത്തായി. ആർ.സി.ബിയുടെ ഈ സീസണിലെ മികച്ച ബൗളറായ ജേക്കബ് ഡഫിയുടെ പന്തിൽ റൊമാരിയോ ഷെപ്പേർഡ് പിടിച്ചാണ് നിർണായക സമയത്ത് ഹാർദിക് മടങ്ങിയത്.
ഹാർദിക് പുറത്തായതിന് പിന്നാലെ റൊമാരിയോ ഷെപ്പേര്‍ഡിനൊപ്പം ആവേശത്തോടെ തുള്ളിച്ചാടിയാണ് ക്രുനാൽ ആഘോഷിച്ചത്. ക്രുനാലിന്‍റെ അമിതാഘോഷം ഹാര്‍ദിക്ക് ദേഷ്യത്തോടെ തിരിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം. വാങ്കഡെ എപ്പോഴും തന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഇടമാമെന്ന് മുന്‍ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ക്രുനാല്‍ മത്സരശേഷം പറഞ്ഞു. ആറ് വർഷത്തോളം ഞാൻ ഇവിടെ കളിച്ചിട്ടുണ്ട്, ആ കാലയളവിൽ മൂന്ന് കിരീടങ്ങൾ നേടാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പാണ്ഡ്യ മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇവിടെ വരുന്നത് എപ്പോഴും പ്രത്യേകതയുള്ള കാര്യമാണ്. കഴിഞ്ഞ വർഷം പറഞ്ഞതുപോലെ തന്നെ, പോയിന്‍റുകൾ ഒടുവിൽ ഞങ്ങളുടെ വീട്ടിലേക്ക് തന്നെയാണ് വരുന്നത്. രണ്ട് പാണ്ഡ്യമാരിൽ ഒരാൾക്ക് ജയിച്ചേ തീരൂ, ഇത്തവണ ആ ഭാഗ്യം എനിക്കായിരുന്നുവെന്നും ക്രുനാല്‍ പറഞ്ഞു.
റൺമഴ കണ്ട മത്സരത്തിൽ ക്രുണാലിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ ക്രുനാല്‍ നിർണായക ഘട്ടത്തിൽ സൂര്യകുമാർ യാദവിന്‍റെ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യൻസിന്‍റെ കുതിപ്പ് തടയുകയും ചെയ്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് വഴങ്ങിയത്.
ഫിൽ സാൾട്ട്, വിരാട് കോലി, രജത് പാട്ടിദാർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സടിച്ചപ്പോള്‍ 31 പന്തിൽ 71 റൺസുമായി ഷെറഫൈൻ റൂഥർഫോർഡ് വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതിയിട്ടും മുംബൈയ്ക്ക് 18 റൺസ് അകലെ വിജയം നഷ്ടമായി.
