2017-ൽ രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ടും ഇതുവരെ ഇന്ത്യയ്ക്കായി 19 മത്സരങ്ങളിൽ മാത്രമാണ് കുൽദീപിന് അവസരം ലഭിച്ചത്.

ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെ ഇംഗ്ലണ്ടിലെ കൗണ്ടി ചാമ്പ്യൻഷിപ്പില്‍ വിക്കറ്റ് വേട്ടയുമായി സ്പിന്നര്‍ കുല്‍ദീപ് യാദവ്. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ യോർക്ക്‌ഷെയറിനായി കളത്തിലിറങ്ങിയ കുൽദീപ്, എസെക്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റുകൾ വീഴ്ത്തി ടീമിന് മിന്നുന്ന ജയം സമ്മാനിച്ചു. ആദ്യ ഇന്നിങ്സിൽ 70 റൺസിന് 4 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 50 റൺസിന് 6 വിക്കറ്റും വീഴ്ത്തിയ കുൽദീപ് 120 റൺസ് മാത്രം വഴങ്ങിയാണ് 10 വിക്കറ്റ് സ്വന്തമാക്കിയത്. ബൗളിംഗിന് പുറമെ ബാറ്റിങ്ങിൽ 36 റൺസെടുത്ത് തിളങ്ങാനും കുല്‍ദീപിനായി. ഉപകാരപ്രദമായ സംഭാവന നൽകാൻ കുൽദീപിനായി.

ഇന്ത്യൻ പിച്ചുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ അനുഭവമാണ് ഇംഗ്ലണ്ടിൽ ബൗൾ ചെയ്യുന്നതെന്ന് മത്സരശേഷം കുൽദീപ്, പറഞ്ഞു. പിച്ചിന് സ്വാഭാവികമായിത്തന്നെ നല്ല വേഗതയുള്ളതിനാൽ കൂടുതൽ വേഗത്തിൽ എറിയാൻ ശ്രമിക്കാതെ പന്തിൽ പരമാവധി സ്പിൻ നൽകാനാണ് താൻ ശ്രമിച്ചതെന്ന് കുല്‍ദീപ് പറഞ്ഞു. വേഗതയുള്ള പിച്ചുകളിൽ ബാറ്റ്‌സ്മാന്മാർ ഫ്രണ്ട് ഫൂട്ടിലേക്ക് കളിക്കാൻ നിർബന്ധിതരാകുമെന്നും ഇത് സ്ലിപ്പിലോ ഷോർട്ട് ലെഗ്ഗിലോ ക്യാച്ച് അവസരങ്ങൾ വർധിപ്പിക്കുമെന്നും കുൽദീപ് കൂട്ടിച്ചേർത്തു.

Scroll to load tweet…

2017-ൽ രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ടും ഇതുവരെ ഇന്ത്യയ്ക്കായി 19 മത്സരങ്ങളിൽ മാത്രമാണ് കുൽദീപിന് അവസരം ലഭിച്ചത്. കരിയറിന്‍റെ തുടക്കത്തിൽ അശ്വിൻ-ജഡേജ കൂട്ടുകെട്ടിന്‍റെ സാന്നിധ്യമായിരുന്നു കുൽദീപിന് തിരിച്ചടിയായതെങ്കിൽ, നിലവിൽ വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, മാനവ് സുതാർ തുടങ്ങിയ ഓൾറൗണ്ട് മികവുള്ള സ്പിന്നർമാർക്കാണ് ടീം മാനേജ്‌മെന്‍റ് കൂടുതൽ മുൻഗണന നൽകുന്നത്. എന്നാൽ, കൗണ്ടിയിൽ കാഴ്ചവെച്ച ഈ പത്ത് വിക്കറ്റ് നേട്ട ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെയും സെലക്ടർമാരുടെയും കണ്ണ് തുറപ്പിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക