പുതിയ റാങ്കിംഗിലും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാമത്. മാര്‍നസ് ലാബുഷെയ്ന്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് സ്ഥാനം ഉയര്‍ന്ന ജോ റൂട്ട് ആണ് മൂന്നാമത്.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്താന്‍ വിരാട് കോലിക്കായില്ല. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ചുറിയും നേടിയിട്ടും പുതിയ റാങ്കിംഗിലും കോലി പതിനാലാം സ്ഥാനത്ത് തന്നെയാണ്. അതേസമയം, ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബുഷെയ്നും അര്‍ധസെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ടും പുതിയ റാങ്കിംഗില്‍ നേട്ടം കൊയ്തു.

പുതിയ റാങ്കിംഗിലും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാമത്. മാര്‍നസ് ലാബുഷെയ്ന്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് സ്ഥാനം ഉയര്‍ന്ന ജോ റൂട്ട് ആണ് മൂന്നാമത്. ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ സ്റ്റീവ് സ്മിത്ത് ആറാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ പത്താം സ്ഥാനത്ത് തുടരുമ്പോള്‍ റിഷഭ് പന്ത് പന്ത്രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് ആണ് പതിനൊന്നാമത്.

തിരിച്ചുവരവില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ശ്രീശാന്ത്; സിം ആഫ്രോ ടി-10 ലീഗിൽ ഹറിക്കെയ്ന്‍സിന് ജയം

വിന്‍ഡീസിനെതിരെ സെഞ്ചുറിയോടെ അരങ്ങേറിയ യശസ്വി ജയ്‌‌സ്വാളും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. പത്ത് സ്ഥാനം മെച്ചപ്പെടുത്തി യശസ്വി പുതിയ റാങ്കിംഗില്‍ 63-ാം സ്ഥാനത്തെത്തി.ബൗളര്‍മാരില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആറ് സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 33-ാം സ്ഥാനത്തെത്തി. രവീന്ദ്ര ജഡേജ ഒരു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തേക്ക് കയറി. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളില്ല. ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ ഒന്നാമതും അശ്വിന്‍ രണ്ടാമതുമാണ്.