Asianet News MalayalamAsianet News Malayalam

Legends League Cricket 2022 : ഓജയുടെ സെഞ്ചുറി പാഴായി; താഹിർ വെടിക്കെട്ടില്‍ മഹാരാജാസിനെ വീഴ്ത്തി ജയന്‍റ്സ്

69 പന്തില്‍ 140 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ നമാന്‍ ഓജയാണ് മഹാരാജാസിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്

Legends League Cricket 2022 World Giants won by 3 wkts vs India Maharajas on Imran Tahir fire fifty
Author
Muscat, First Published Jan 22, 2022, 11:49 PM IST

മസ്‍കറ്റ്: ലെജന്‍ഡ്‍സ് ക്രിക്കറ്റ് ലീഗില്‍ (Legends League Cricket 2022) അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ ഇമ്രാന്‍ താഹിർ (Imran Tahir) വെടിക്കെട്ടില്‍ ഇന്ത്യ മഹാരാജാസിനെ (India Maharajas) മൂന്ന് വിക്കറ്റിന് തോല്‍പിച്ച് വേള്‍ഡ് ജയന്‍റ്സ് (World Giants). 210 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവേ 19 പന്തില്‍ പുറത്താകാതെ 52* റണ്‍സെടുത്ത താഹിറിന്‍റെ പ്രകടനത്തില്‍ വേള്‍ഡ് ജയന്‍റ്സ് മൂന്ന് പന്ത് ബാക്കിനില്‍ക്കേ തകർപ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ 69 പന്തില്‍ 140 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ നമാന്‍ ഓജയാണ് (Naman Ojha) മഹാരാജാസിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.  

നമിച്ചു നമാന്‍ ഓജ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മഹാരാജാസിനായി ഗംഭീര പ്രകടനമാണ് ഓപ്പണർ നമാന്‍ ഓജയും നായകന്‍ മുഹമ്മദ് കൈഫും പുറത്തെടുത്തത്. ഓജ 69 പന്തില്‍ 15 ഫോറും ഒന്‍പത് സിക്സറും സഹിതം 140 റണ്‍സ് അടിച്ചുകൂട്ടി. കൈഫാകട്ടെ 47 പന്തില്‍ പുറത്താകാതെ 53 റണ്‍സ് പേരിലാക്കി. വസീം ജാഫറും എസ് ബദ്രിനാഥും പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് കാഴ്ചവെച്ച യൂസഫ് പത്താന്‍ നേരിട്ട ഏക പന്തുതന്നെ സിക്സറിന് പറത്തി പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ മഹാരാജാസ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 209 റണ്‍സ് സ്കോർ ബോർഡിലെഴുതി.  

പഴയ കെ പി തന്നെ 

മറുപടി ബാറ്റിംഗില്‍ ഓപ്പണർ കെവിന്‍ പീറ്റേഴ്സണെ ഒഴിച്ചുനിർത്തിയാല്‍ വേള്‍ഡ് ജയന്‍റ്സിന്‍റെ മുന്‍നിര അംമ്പേപാളി. കെവിന്‍ ഒബ്രയാന്‍ ഒന്‍പതിനും ജൊനാഥന്‍ ട്രോട്ട് ആറിനും കോറി ആന്‍ഡേഴ്സണ്‍ പൂജ്യത്തിനും മടങ്ങി. എന്നാല്‍ പ്രതാപകാലമോർമ്മിപ്പിച്ച പീറ്റേഴ്സണ്‍ 27 പന്തില്‍ രണ്ട് ഫോറും ആറ് സിക്സറും സഹിതം 53 റണ്‍സെടുത്തു. ബ്രാഡ് ഹാഡിന്‍ 13 പന്തില്‍ 21 ഉം ആല്‍ബി മോർക്കല്‍ എട്ട് പന്തില്‍ നാലും നായകന്‍ ഡാരന്‍ സമി 11 പന്തില്‍ 21ഉം റണ്‍സെടുത്ത് പുറത്തായതോടെ വേള്‍ഡ് ജയന്‍റ്സ് 13.4 ഓവറില്‍ 130-6 എന്ന നിലയില്‍ പ്രതിരോധത്തിലായി. 

ക്രഡിറ്റ് താഹിറിന് 

അവിടുന്നങ്ങോട്ട് ഇമ്രാന്‍ താഹിറിനെ കൂട്ടുപിടിച്ച് മോണി മോർക്കല്‍ നടത്തിയ വെടിക്കെട്ട് ഇന്ത്യ മഹാരാജിന് ചെറിയ തലവേദനയുണ്ടാക്കി. എന്നാല്‍ ബിന്നി 15 പന്തില്‍ 21 റണ്‍സെടുത്ത മോർക്കലിനെ കൈഫിന്‍റെ സുരക്ഷിത കൈകളിലെത്തിച്ചതോടെ ഇന്ത്യ മഹാരാജാസ് ജയമുറപ്പിച്ചതാണ്. എങ്കിലും മണ്‍പ്രീത് സിംഗ് ഗോണിയെയും മുനാഫ് പട്ടേലിനേയും കടന്നാക്രമിച്ച ഇമ്രാന്‍ താഹിർ മത്സരഫലം മാറ്റിമറിച്ചു. 19 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം താഹിർ 52ഉം സൈഡ്ബോട്ടം ആറ് പന്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. 

U19 World Cup 2022 : വിസ്‍മയ സെഞ്ചുറികള്‍! രാജ് 162*, ആന്‍ഗ്രിഷ് 144; ഇന്ത്യക്ക് 405 റണ്‍സ്

Follow Us:
Download App:
  • android
  • ios