ഒരു ഘട്ടത്തില്‍ നാലിന് 26 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ, പുറത്താവാതെ 70 റണ്‍സെടുത്ത സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്സും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആറ് വിക്കറ്റ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 18.4 ഓവറില്‍ 141ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലുങ്കി എന്‍ഗിഡി, ടി നടരാജന്‍ എന്നിവരാണ് ലക്‌നൗവിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (32 പന്തില്‍ പുറത്താവാതെ 39) റിസ്വിക്ക് പിന്തുണ നല്‍കി.

മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. ഒരു ഘട്ടത്തില്‍ നാലിന് 26 നിലയില്‍ തകര്‍ന്നിരുന്നു അവര്‍. മുഹമ്മദ് ഷമി ആദ്യ പന്തില്‍ തന്നെ കെ എല്‍ രാഹുലിനെ (0) തിരിച്ചയച്ചു. തുടര്‍ന്നെത്തിയ നിതീഷ് റാണയെ (15) മുഹ്‌സിന്‍ ഖാന്‍, അബ്ദുള്‍ സമദിന്റെ കൈകളിലേക്കയച്ചു. പതും നിസ്സങ്ക (1), അക്‌സര്‍ പട്ടേല്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പ്രിന്‍ യാദവും മടക്കിയതോടെട നാലിന് 26 എന്ന നിലയിലായി ഡല്‍ഹി. തകരുമെന്ന് കരുതിയിരിക്കെ റിസ്വി-സ്റ്റബ്‌സ് സഖ്യം നടത്തിയ പോരാട്ടമാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും കൂട്ടിചേര്‍ത്ത 119 റണ്‍സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിസ്വിയുടെ ഇന്നിംഗ്‌സ്. സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു.

നേരത്തെ അബ്ദുള്‍ സമദ് (36), മിച്ചല്‍ മാര്‍ഷ് (35) എന്നിവര്‍ മാത്രമാണ് ലക്‌നൗ നിരയില്‍ തിളങ്ങിയത്. മുകുള്‍ ചൗധരി (14), ഷഹ്ബാസ് അഹമ്മദ് (15), എയ്ഡന്‍ മാര്‍ക്രം (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഓപ്പണറായി എത്തിയ റിഷഭ് പന്തിന് (7) തിളങ്ങാന്‍ സാധിച്ചില്ല. ആയുഷ് ബദോനി (0), നിക്കോളാസ് പുരാന്‍ (8) എന്നിവരും നിരാശപ്പെടുത്തി. മുഹമ്മദ് ഷമി (1), ആന്റിച്ച് നോര്‍ജെ (0), മുഹ്‌സിന്‍ ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

YouTube video player