രണ്ടാം ഇന്നിംഗ്‌സിലും മധ്യപ്രദേശിന് അത്ര മികച്ച തുടക്കമായിരുന്നില്ല.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശ് മികച്ച ലീഡിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ കേരളം ഏഴ് റണ്‍സിന് ലീഡ് നേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച മധ്യപ്രദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. 133 റണ്‍സ് ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. രജത് പടിധാര്‍ (50), ശുഭം ശര്‍മ (46) എന്നിവരാണ് ക്രീസില്‍. നേരത്തെ, മധ്യപ്രദേശിനിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 167നെതിരെ കേരളം 160ന് എല്ലാവരും പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിലും മധ്യപ്രദേശിന് അത്ര മികച്ച തുടക്കമായിരുന്നില്ല. 58 റണ്‍സിനിടെ ഓപ്പണര്‍മാരായ ഹര്‍ഷ് ഗൗളി (7), ഹിമാന്‍ഷു മന്ത്രി ((31) എന്നിവരുടെ വിക്കറ്റുകള്‍ മധ്യപ്രദേശിന് നഷ്ടമായി. എന്‍ ബേസില്‍, നിധീഷ് എം ഡി എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. പിന്നീട് ശുഭം ശര്‍മ - രജത് സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ക്കുകയായിരുന്നു. ഇന്ന് വിക്കറ്റ് പോകാതെ 54 റണ്‍സെന്ന നിലയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീണതോടെ നാലിന് 62 റണ്‍സെന്ന നിലയിലായി കേരളം. രോഹന്‍ കുന്നുമ്മല്‍ (25) അക്ഷയ് ചന്ദ്രന്‍ (22), ഷോണ്‍ റോജര്‍ (1), സച്ചിന്‍ ബേബി (2) എന്നിവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

അറ്റ്കിന്‍സണിന്റെ 'പണി' കളഞ്ഞ് സഞ്ജു, ടീമില്‍ നിന്ന് പുറത്ത്! രണ്ടാം ടി20ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം

പിന്നീട് സല്‍മാന്‍ നിസാര്‍ (36) - മുഹമ്മദ് അസറുദ്ദീന്‍ (34) സഖ്യം അഞ്ചാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത സ്‌കോറുകളില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും പിടിച്ചു നില്ക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിന്റെ ഇന്നിങ്‌സ് ഒന്‍പത് വിക്കറ്റിന് 167 റണ്‍സന്ന നിലയില്‍ അവസാനിച്ചു. പരിക്കേറ്റ ബാബ അപരാജിത്തിന് ബാറ്റിങ് പൂര്‍ത്തിയാക്കാനായില്ല. വെറും 27 റണ്‍സിനിടെയാണ് കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണത്.

മധ്യപ്രദേശിന് വേണ്ടി ആര്യന്‍ പാണ്ഡെയും അവേശ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴത്തിയപ്പോള്‍ സാരാംശ് ജെയിന്‍ രണ്ട് വിക്കറ്റുകള്‍ നേടി. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ നിധീഷാണ് മധ്യപ്രദേശിനെ തകര്‍ത്തത്. 54 റണ്‍സെടുത്ത ശുഭം ശര്‍മയാണ് ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ 42 റണ്‍സെടുത്തു.