ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 589ന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗില്‍ കേരളത്തിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സെടുക്കാനാണ് സാധിച്ചത്. പി രാഹുല്‍ (136), സച്ചിന്‍ ബേബി (114) എന്നിവര്‍ കേരളത്തിനായി സെഞ്ചുറി നേടി.

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ (Kerala Cricket) നോക്കൗട്ട് പ്രതീക്ഷള്‍ക്ക് അവസാനം. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായില്ല. എങ്കിലും ശക്തരായ എതിരാളിയെ വിറപ്പിച്ച ശേഷമാണ് കേരളം മടങ്ങുന്നതോര്‍ത്ത് അഭിമാനിക്കാം. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 589ന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗില്‍ കേരളത്തിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സെടുക്കാനാണ് സാധിച്ചത്. പി രാഹുല്‍ (136), സച്ചിന്‍ ബേബി (114) എന്നിവര്‍ കേരളത്തിനായി സെഞ്ചുറി നേടി.

രണ്ടിന് 198 എന്ന നിലയിലാണ് കേരളം അവസാനദിനം ആരംഭിച്ചത്. എന്നാല്‍ കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ആദ്യ ഇന്നിംംഗ് ലീഡെന്നുള്ളത് കടുപ്പമായി. 368 പന്തില്‍ നിന്നാണ് രാഹുല്‍ 136 രണ്‍സെടുത്തത്. സച്ചിന്‍ ബേബിക്ക് 234 പന്തുകള്‍ വേണ്ടിവന്നു. പിന്നീടെത്തിയവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നതോടെ കേരളത്തിന് ലീഡ് നേടാന്‍ കഴിയാതെ പോവുകയായിരുന്നു. സല്‍മാന്‍ നിസാര്‍ (1), വിഷ്ണു വിനോദ് (8), ജലജ് സക്‌സേന (20), സിജോമോന്‍ ജോസഫ് (12), ബേസില്‍ തമ്പി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിതീഷ് എം ഡി (11), ബേസില്‍ എന്‍ പി (0) പുറത്താവാതെ നിന്നു. മധ്യപ്രദേശിനായി ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ യഷ് ദുബെ (289), രജത് പടിധാര്‍ (142) എന്നിവരുടെ ഇന്നിംഗ്സുകളാണ് മധ്യപ്രദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി സ്പിന്നര്‍ ജലജ് സക്സേന ആറ് വിക്കറ്റ് വീഴ്ത്തി. 35 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദുെബയുടെ ഇന്നിംഗ്സ്. പരമാവധി ബാറ്റ് ചെയ്ത് കേരളത്തെ പ്രതിരോധത്തിലാക്കുകയായിരുന്നു മധ്യപ്രദേശിന്റെ ലക്ഷ്യം. അവരതില്‍ വിജയിക്കുകയും ചെയ്തു. ഇനി കൂറ്റന്‍ സ്‌കോര്‍ മറികടക്കാനാണ് കേരളത്തിന്റെ ലക്ഷ്യം. എന്നാല്‍ നാളെ, അവസാനദിനം എതിര്‍ ടീമിലെ സ്പിന്നര്‍മാരെ മറികടക്കുക എളുപ്പമായിരിക്കില്ല.

ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്റ് വീതമാണുണ്ടായിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു. 

ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. 17കാരന്‍ ഏദന്‍ ആപ്പിള്‍ ടോമിന് പകരം എന്‍ പി ബേസില്‍ ടീമിലെത്തി. ഗുജറാത്തിനെതിരെ രണ്ട് ഇന്നിംഗ്സിലുമായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മാത്രമല്ല, രണ്ടാം ഇന്നിംഗ്സില്‍ ഏഴ് ഓവര്‍ മാത്രമാണ് താരം എറിഞ്ഞിരുന്നത്. 

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, എന്‍ പി ബേസില്‍, എം ഡി നിതീഷ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്.

മധ്യപ്രേദശ്: ഹിമാന്‍ഷു മന്ത്രി, യഷ് ദുബെ, ശുഭം ശര്‍മ, രജത് പടിദാര്‍, ആദിത്യ ശ്രീവാസ്തവ, അക്ഷത് രഘുവന്‍ഷി, മിഹിര്‍ ഹിര്‍വാണി, കുമാര്‍ കാര്‍ത്തികേയ സിംഗ്, ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍, കുല്‍ദീപ് സെന്‍.