ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഈ മാസം 12നാണ് വിരാട് കോലി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ലണ്ടൻ: ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും വിരാട് കോലി റെഡ്ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും. ഇംഗ്ലീഷ് കൗണ്ടി ടീമായ മിഡിൽസെക്സ് കോലിയെ ടീമിൽ എത്തിക്കാൻ ശ്രമം തുടങ്ങി. എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ കോലി ടീമിൽ ഉണ്ടാവണമെന്ന് മിഡിൽസെക്സിന് ആഗ്രഹം ഉണ്ടെന്ന് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ അലൻ കോൾമാൻ പറഞ്ഞു.
കൗണ്ടി ചാമ്പ്യൻഷിപ്പിലോ, വൺ ഡേ കപ്പിലോ കോലിയെ കളിപ്പിക്കാനാണ് മിഡിൽസെക്സിന്‍റെ ശ്രമം.

ഇന്ത്യയുടെ ഇതിഹാസതാരങ്ങളടക്കം നിരവധി പേര്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടെങ്കിലും കോലി ഇതുവരെ കൗണ്ടിയില്‍ കളിച്ചിട്ടില്ല. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോലി കൗണ്ടി ക്ലബ്ബായ സറേക്ക് വേണ്ടി കളിക്കാന്‍ തയാറായിരുന്നെങ്കിലും മത്സരത്തിന് മുമ്പ് കഴുത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്നിരുന്നു.

2019ൽ എ ബി ഡിവിലിയേഴ്സും കെയ്ൻ വില്യംസണും മിഡിൽസെക്സിൽ കളിച്ചിരുന്നു. മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് അന്ന് ഇരുവരെയും കൗണ്ടിയിലെത്തിച്ചത്. വിരാട് കോലിയെ ഇംഗ്ലണ്ടില്‍ കളിപ്പിക്കുകയാണെങ്കിലും സമാനമായി മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് തന്നെ മുന്‍കൈയെടുക്കേണ്ടിവരുമെന്ന ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഈ മാസം 12നാണ് വിരാട് കോലി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ടെസ്റ്റ് കരിയറിൽ 123 മത്സരങ്ങളിലെ 210 ഇന്നിംഗ്‌സുകളില്‍ നിന്ന് 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോലി സ്വന്തമാക്കിയത്. ഏഴ് ഇരട്ട സെഞ്ചുറികളുള്‍പ്പെടെ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ടെസ്റ്റിൽ കോലി നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് കോലി. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി 40 വിജയങ്ങള്‍ നേടി.