ദുബായിയില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മയായിരുന്നു കളിയിലെ താരം. അവിടെ നിന്ന് കിരീടവുമായാണ് രോഹിത് മടങ്ങിത്. 2024ല്‍ ടി20 ലോകകപ്പിലും കീരിടം നേടി.

ലക്നൗ: രോഹിത് ശര്‍മയെ ഇന്ത്യൻ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 16 വര്‍ഷം രാജ്യത്തിനായി കളിച്ചൊരു താരത്തിന് ഒരു വര്‍ഷം കൂടി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കാനാണെന്ന് കൈഫ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ചോദിച്ചു. ഐസിസി ടൂര്‍ണമെന്‍റുകളിലെ കഴിഞ്ഞ 16 മത്സരങ്ങളില്‍ 15ലും രോഹിത്തിന്‍റെ കീഴില്‍ ഇന്ത്യ ജയിച്ചു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ മാത്രമാണ് പരാജയപ്പെട്ടതെന്നും ഇതിനിടെ ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും രോഹിത്തിന് കീഴില്‍ ഇന്ത്യ നേടിയെന്നും കൈഫ് ചൂണ്ടിക്കാട്ടി.

ദുബായിയില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മയായിരുന്നു കളിയിലെ താരം. അവിടെ നിന്ന് കിരീടവുമായാണ് രോഹിത് മടങ്ങിത്. 2024ല്‍ ടി20 ലോകകപ്പിലും കീരിടം നേടി. കിരീടം നേടിയശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തന്‍റെ മഹത്വം ഒന്നു കൂടി കൂട്ടി. അതിനുശേഷം എല്ലായ്പ്പോഴും ലൈം ലൈറ്റില്‍ നിന്ന് അകന്നുനിന്നു. വേറെ ആരൊക്കെയോ ക്യാപ്റ്റന്‍മാരായി. പുതിയ കളിക്കാര്‍ വന്നതോടെ ടീമിലെ സ്ഥാനവും നഷ്ടമായി.പുതിയ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അവരെ താരങ്ങളാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച താരമാണ് രോഹിത്. അങ്ങനെയൊരു താരത്തിന് ഒരു വര്‍ഷം കൂടി 2027ലെ ലോകകപ്പ് വരെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ നമുക്കായില്ല.

കഴി‍ഞ്ഞ എട്ട് മാസത്തിനിടെ രണ്ട് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച രോഹിത്തിനെയാണ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. ശുഭ്മാന്‍ ഗില്ലിന് മികച്ച ക്യാപ്റ്റനാവാനുള്ള കഴിവുണ്ടെന്നത് ശരിയാണ്. പക്ഷെ രോഹിത്തിനെ ഇത്രയും ധൃതിപിടിച്ച് മാറ്റേണ്ട കാര്യമെന്തായിരുന്നു. 16 വര്‍ഷം രാജ്യത്തിനായി സമര്‍പ്പിച്ചൊരു താരത്തിന് ഒരു വര്‍ഷം കൂടി ക്യാപ്റ്റനായി തുടരാന്‍ അനുവദിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ കരുതുന്നതെന്നും കൈഫ് ചോദിച്ചു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത്തിനെ മാറ്റിയെങ്കിലും ഓപ്പണറായി നിലനിര്‍ത്തിയിട്ടുണ്ട്. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ലക്ഷ്യമിടുന്ന കോലിക്കും രോഹിത്തിനും അതത്ര എളുപ്പമാവില്ലെന്ന സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കുന്നത്.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക