റിസ്‌വാനും ഷഹീന്‍ അഫ്രീദിയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന ടീമിന് പുതിയ നായകനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

കറാച്ചി: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെ പാകിസ്ഥാന്‍ ഏകദിന ടീം നായകസ്ഥാനത്തു നിന്ന് മാറ്റി. പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന്‍റെ പുതിയ നായകന്‍. നവംബര്‍ നാലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്നോടിയായാണ് റിസ്‌വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. റിസ്‌വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പാക് പരിശീലകനായ മൈക്ക് ഹെസ്സണ്‍ പാക് ക്രിക്കറ്റ് ബോര്‍‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

റിസ്‌വാനും ഷഹീന്‍ അഫ്രീദിയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന ടീമിന് പുതിയ നായകനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. റിസ്‌വാനെ പുറത്താക്കാന്‍ കാരണമൊന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. സെലക്ഷന്‍ കമ്മിറ്റിയും വൈറ്റ് ബോള്‍ പരിശീലകന്‍ മൈക്ക് ഹെസ്സണും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുര്‍ന്നാണ് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാക് ടി20 ടീം ക്യാപ്റ്റനായി അഫ്രീദിയെ തെരഞ്ഞെടിത്തിരുന്നെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ 1-4ന് തോറ്റതോടെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ബാബര്‍ അസമിനെ വീണ്ടും ക്യാപ്റ്റനാക്കി. റിസ്‌വാന്‍ നായകനായശേഷം പാകിസ്ഥാന്‍ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും 2024ല്‍ ഏകദിന പരമ്പരകള്‍ നേടിയിരുന്നു. എന്നാല്‍ ഈ വര്‍ഷം നടന്ന ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാന്‍ സെമിയില്‍ പോലും എത്താതെ ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക