ആൻഫീൽഡിൽ പത്തുവർഷത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചു കയറിയത്.
ലിവര്‍പൂല്‍: പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ മൂന്നാംതോൽവി. ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർപൂളിനെ വീഴ്ത്തിയത്. ആൻഫീൽഡിൽ പത്തുവർഷത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചു കയറിയത്. ഹാരി മഗ്വയറാണ് സീസണിൽ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം ജയമൊരുക്കിയത്. 84-ാം മിനിറ്റിൽ ആയിരുന്നു മഗ്വയറിന്‍റെ നിർണായക ഗോൾ. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. ബ്രയാന്‍ എംബ്യുമോ ആണ് ആദ്യം ലിവർപൂൾ വലയിൽ പന്തെത്തിച്ചത്.
സമനില ഗോളിനായി ലിവര്‍പൂള്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കോഡി ഗാപ്കോയുടെ ഷോട്ടുകൾ തുടരെ പോസ്റ്റിൽ തട്ടിത്തെറിച്ചു. എഴുപത്തിയെട്ടാം മിനിറ്റിൽ ഒടുവില്‍ ഗാപ്കോ ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീടായിരുന്നു മഗ്വയറിന്‍റെ വിജയഗോള്‍. തുടർച്ചയായ മൂന്നാം തോൽവിയോടെ നിലവിലെ ചാമ്പ്യൻമാരായ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ യുണൈറ്റഡ് ഒൻപതാമതാണ്.
മറ്റൊരു മത്സരത്തിൽ ആസ്റ്റൻവില്ല ഒന്നിനെതിരെ രണ്ട് ഗോളിന് ടോട്ടനത്തെ തോൽപിച്ചു. അഞ്ചാം മിനിറ്റില്‍ റോഡ്രിഗോ ബെന്‍റാകര്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. എന്നാല്‍ 37-ാം മിനിറ്റില്‍ മോര്‍ഗാൻ റോജേഴ്സ് ആസ്റ്റൻ വില്ലക്ക് സമനില സമ്മാനിച്ചു. രണ്ടാം പകുതിയില്‍ എമി ബ്യൂഡിയ ആസ്റ്റൺവില്ലയുടെ വിജയഗോള്‍ നേടി. പ്രീമിയര്‍ ലീഗില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയന്‍റുമായി ആഴ്സണല്‍ ആണ് ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 16 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതാണ്.


