ഒരു അപൂര്‍വനേട്ടം ഇന്ത്യന്‍ പേസറെ തേടിയെത്തി. ലോര്‍ഡ്‌സില്‍ ഏറ്റവും മികച്ച പ്രകടനം പൂറത്തെടുത്ത ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് സിറാജ്. 

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിംഗായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സിറാജ് വിക്കറ്റ് ആവശ്യമായ സമയത്തൊക്കെ സഹായവുമായെത്തി. ജോസ് ബട്‌ലല്‍, സാം കറന്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയാണ് സിറാജ് പറഞ്ഞയച്ചത്. ആദ്യ ഇന്നിംഗ്‌സിലും സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൊത്തം എട്ട് വിക്കറ്റ്.

ഇതോടെ ഒരു അപൂര്‍വനേട്ടം ഇന്ത്യന്‍ പേസറെ തേടിയെത്തി. ലോര്‍ഡ്‌സില്‍ ഏറ്റവും മികച്ച പ്രകടനം പൂറത്തെടുത്ത ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് സിറാജ്. ഇതിഹാസതാരം കപില്‍ ദേവിനെയാണ് സിറാജ് മറികടന്നത്. 1982ല്‍ കപിലും എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ 168 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. സിറാജാവട്ടെ 126 റണ്‍സാണ് നല്‍കിയത്. 

ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗാണ് മൂന്നാമന്‍. 2007 പര്യടനത്തില്‍ ആര്‍ പി സിംഗ് 117 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റ് സ്വന്തമാക്കി. 1996ല്‍ 130 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദ് നാലാം സ്ഥാനത്തുണ്ട്. 2014ല്‍ ഇശാന്ത് ശര്‍മ 135 വഴങ്ങി ഏഴ് പേരെ പുറത്താക്കിയിരുന്നു. അദ്ദേഹമാണ് അഞ്ചാം സ്ഥാനത്ത്.

മത്സരത്തില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 120 റണ്‍സ് എടുക്കുന്നതിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്.