പാക് താരങ്ങളുമായി ഹസ്തദാനത്തിനുപോലും വിസമ്മതിച്ച ഇന്ത്യൻ ടീം, കിരീടം നേടിയാൽ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ദുബായ്: ഏഷ്യാ കപ്പില്‍ ജേതാക്കളാകുന്നവര്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി തന്നെയായിരക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ മത്സരത്തിനായി മൊഹ്സിന്‍ നഖ്‌വി ഇന്നലെ ദുബായില്‍ എത്തിയിട്ടുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റെന്ന നിലയില്‍ നഖ്‌വി തന്നെ കിരീടം സമ്മാനിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇന്ത്യയാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയരെന്നതിനാല്‍ ആരാണ് കിരിടം സമ്മാനിക്കേണ്ടതെന്ന കാര്യത്തില്‍ നിലപാടെടുക്കാനാവുമോ എന്ന കാര്യം വ്യക്തമല്ല.

എന്തായാലും പാക് താരങ്ങളുമായി ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യൻ ടീം ഏഷ്യാ കപ്പില്‍ കിരീടം നേടുകയണെങ്കില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് കിരീടം ഏറ്റുവാങ്ങുമോ എന്നാണ് ആകാംക്ഷ. ഫൈനലിന് മുമ്പ് പാകിസ്ഥാന്‍ ക്യാപ്റ്റനൊപ്പമുള്ള ട്രോഫി ഫോട്ടോ ഷൂട്ടിന് ഇന്ത്യ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കിരെ പരസ്യ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നതാണ് കിരീടം നേടായില്‍ ഇന്ത്യക്ക് മുന്നിലുയരുന്ന പ്രതിസന്ധി.

ഹസ്തദാനമുണ്ടാകുമോ ?

കിരീടം ഏറ്റുവാങ്ങിയാലും നഖ്‌വിയുമായി ഹസ്തദാനത്തിനോ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാനോ ഇന്ത്യൻ ടീം തയാറാവുമോ എന്നും കണ്ടറിയേണ്ടതാണ്. മൊഹ്സി‌ന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥീരീകരണങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല.

ടൂര്‍ണമെന്‍റില്‍ ഒരുക്കളിയും തോൽക്കാതെയാണ് സൂര്യകുമാർ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാകിസ്ഥാൻ തോറ്റത് രണ്ടുകളിയിൽ. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം ചെയ്യാത്തതിന്‍റെ പേരിലിം മാച്ച് റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ടും യുഎഇക്കെതിരായ മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണിയും മുഴക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക