ഏഷ്യാ കപ്പില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്സുകളില്‍ ബാറ്റുചെയ്ത സഞ്ജു 36 ശരാശരിയിലും 127.05 സ്ട്രൈക്ക് റേറ്റിലും 108 റണ്‍സാണ് നേടിയത്. ഒമാനെതിരെ ഒരു അര്‍ധസെഞ്ചുറിയും മാന്‍ ഓഫ് ദ് മാച്ചുമായി.
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിനരികിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സൂപ്പര്‍ ഫോറില്‍ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച സഞ്ജു ഇന്നും അതേസ്ഥാനത്ത് തന്നെയാവും ഇറങ്ങുക എന്നാണ് കരുതുന്നത്.
ഏഷ്യാ കപ്പില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്സുകളില്‍ ബാറ്റുചെയ്ത സഞ്ജു 36 ശരാശരിയിലും 127.05 സ്ട്രൈക്ക് റേറ്റിലും 108 റണ്‍സാണ് നേടിയത്. ഒമാനെതിരെ ഒരു അര്‍ധസെഞ്ചുറിയും മാന്‍ ഓഫ് ദ് മാച്ചും കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെയ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറുമായി. ഇന്ന് പാകിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോള്‍ മറ്റൊരു ചരിത്രനേട്ടം കൂടി സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഇന്ന് പാകിസ്ഥാനെതിരെ 64 റൺസ് കൂടി നേടിയാല്‍ മള്‍ട്ടി നേഷൻ ടി20 ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സഞ്ജുവിന് സ്വന്തമാക്കാം.
ധോണിയെയും പന്തിനെയും പിന്നിലാക്കാന്‍ അവസരം
2024ലെ ടി20 ലോകകപ്പില്‍ 171 റണ്‍സടിച്ച റിഷഭ് പന്തിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ഇന്ന് 47 റണ്‍സ് കൂടി നേടിയാല്‍ ധോണിയെ മറികടന്ന് മള്‍ട്ടി നേഷന്‍ ടി20 ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറാവാനും സഞ്ജുവിന് അവസരമുണ്ട്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ 154 റണ്‍സടിച്ചാണ് ധോണി രണ്ടാം സ്ഥാനത്തുള്ളത്. മറ്റൊരു വ്യക്തിഗത നേട്ടം കൂടി സ്വന്തമാക്കാന്‍ ഇന്ന് സഞ്ജുവിന് അവസരമുണ്ട്.
1000 തികയ്ക്കാന്‍ വേണ്ടത് 39 റണ്‍സ്
ഇന്ന് പാകിസ്ഥാനെതിരെ 31 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റിൽ ആയിരം റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിനാവും. നിലവില്‍ 48 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 26.18 ശരാശരിയിലും 149 സ്ട്രൈക്ക് റേറ്റിലും 969 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ചിലപ്പോൾ ഹീറോ,ചിലപ്പോൾ വില്ലൻ, അല്ലെങ്കിൽ ജോക്കർ. ദേശീയ ശ്രദ്ധ നേടിയ മാസ് ഡയലോഗിന് ശേഷം സഞ്ജുവിന് ഹീറോയിസം കാണിക്കാൻ ഇതിലും മികച്ചൊരു അവസരമില്ല.


