ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ കൗമരപ്പടയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഷെയ്ഖ് റഷീദ്

മുംബൈ: ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന് ഒരുപിടി ഭാവി വാഗ്‌ദാനങ്ങളെ സമ്മാനിച്ചാണ് അണ്ടര്‍ 19 ലോകകപ്പില്‍ (ICC Under 19 World Cup 2022) കൗമാരപ്പട കപ്പുയര്‍ത്തിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ (India U19) അഞ്ചാം കിരീടം കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്‍റില്‍ ത്രസിപ്പിക്കുന്ന പ്രകടനം കാഴ്‌ചവെച്ച കൗമാര പ്രതിഭകളില്‍ ഒരാള്‍ ടീം ഇന്ത്യയുടെ ഭാവി നമ്പര്‍ 3 ആണെന്ന് പ്രവചിക്കുകയാണ് മുന്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് (MSK Prasad).

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ കൗമരപ്പടയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഷെയ്ഖ് റഷീദിനെയാണ് ( Shaik Rasheed) ഭാവി മൂന്നാം നമ്പറായി എം എസ് കെ പ്രസാദ് കണക്കാക്കുന്നത്. 'അവന് വൈറ്റ് ബോളിലും റെഡ് ബോളിലും ഭാവി നമ്പര്‍ 3 ആവാന്‍ കഴിയും. ടെംപറമെന്‍റാണ് അദേഹത്തിന്‍റെ വലിയ ഗുണമേന്‍മ. ടീം സമ്മര്‍ദത്തിലാവുമ്പോള്‍ റഷീദ് പതറുന്നില്ല' എന്നും പ്രസാദ് ക്രിക്ബസിനോട് പറഞ്ഞു. 

അണ്ടര്‍ 19 ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ച്ചവെച്ചു ഷെയ്ഖ് റഷീദ് . 17കാരനായ താരം ഓസ്‌ട്രേലിയക്കെതിരെ സെമിയില്‍ 94 റണ്‍സ് നേടി. ഫൈനലില്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. ടൂര്‍ണമെന്‍റില്‍ മൂന്നാം നമ്പറിലാണ് താരം ബാറ്റ് ചെയ്തത്. കൊവിഡ് പിടിപെട്ട് മത്സരങ്ങള്‍ നഷ്‌ടപ്പെട്ട ശേഷമുള്ള തിരിച്ചുവരവിലും ടീമിന്‍റെ പ്രതീക്ഷ കാക്കുകയായിരുന്നു ഷെയ്ഖ് റഷീദ്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് താരം.

ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ രാജ് ബാവയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്‍റെയും പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ചത്. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം. 

മുഹമ്മദ്, കൈഫ്(2000), വിരാട് കോലി(2008), ഉന്‍മുക്ത് ചന്ദ്(2012), പൃഥ്വി ഷാ(2018) എന്നിവര്‍ക്കുശേഷം ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് സമ്മാനിക്കുന്ന നായകനാണ് യാഷ് ദുള്‍.

U19 World Cup : അണ്ടര്‍ 19 ലോകകപ്പ് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; അഹമ്മദാബാദില്‍ സ്വീകരണം