അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് മുഷീറിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയത്.

മുംബൈ: ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ട് ടെസ്റ്റിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടി താരം വരവറിയിക്കുകയായിരുന്നു. അതേസമയം അണ്ടര്‍ 19 ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സര്‍ഫറാസിന്റെ അനിയന്‍ മുഷീര്‍ ഖാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടാന്‍ മുഷീറിന് സാധിച്ചിരുന്നു. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് മുഷീര്‍ സെഞ്ചുറി നേടിയിരുന്നത്.

അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് മുഷീറിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബറോഡയ്‌ക്കെതിരെ മൂന്നാമതായിട്ടാണ് മുഷീര്‍ ക്രീസിലെത്തിയത്. എന്തായാലും രഞ്ജി ട്രോഫിയിലും താരം സെഞ്ചുറി കണ്ടെത്തി. തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് മുഷീര്‍ നേടിയത്. ഇപ്പോഴും 128 റണ്‍സുമായായി മുഷീര്‍ പുറത്താവാതെ നില്‍ക്കുന്നുണ്ട്. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് മുഷീര്‍ സെഞ്ചുറിയുമായി തിളങ്ങിയത്. പൃഥ്വി ഷാ (33), ഭുപന്‍ ലാല്‍വാനി (19), അജിന്‍ക്യാ രഹാനെ (3), ഷംസ് മുലാനി (6), സുര്യാന്‍ഷ് ഷെഡ്‌ജെ (20) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഹര്‍ദിക് തമോറെ (30) മുഷീറിനൊപ്പം ക്രീസിലുണ്ട്. മുഷീറിന്റെ സെഞ്ചുറി കരുത്തില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിട്ടുണ്ട്.

അതേസമയം രഞ്ജിയില്‍ ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെയുടെ മോശം പ്രകടനം തുടരുകയാണ്. ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ രഹാനെ മൂന്ന് റണ്‍സെടുത്ത് പുറത്തായി. സീസണിലുടനീളം മോശം പ്രകടനമായിരുന്നു രഹാനെയുടേത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തേതും. ഇതുവരെ ഒമ്പത് ഇന്നിംഗ്‌സുകള്‍ കളിച്ച രഹാനെ 115 റണ്‍സ് മാത്രമാണ് നേടിയത്. 14.38 ശരാശരിയും 35.93 സ്‌ട്രൈക്ക് റേറ്റും. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. അതില്‍ രണ്ട് രണ്ട് തവണ റണ്ണെടുക്കാനും സാധിച്ചിരുന്നില്ല. ഇന്ന് ഭാര്‍ഗവ് ഭട്ടിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രഹാനെ.

വേരുറപ്പിച്ച് ജോ റൂട്ട്, സെഞ്ചുറി! റാഞ്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഭേദപ്പെട്ട സ്‌കോറിലേക്ക്

സൗരാഷ്ട്രയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് തമിഴ്‌നാടിനെതിരെ രണ്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുംബൈയുടെ മറ്റൊരു താരം പൃഥ്വി ഷാ 33 റണ്‍സുമായി മടങ്ങി.