എന്നാല്‍ താന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സിദ്ദു എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ചണ്ഡീഗഡ്: ഇന്ത്യൻ ടീം 2027ലെ ഏകദിന ലോകകപ്പ് ജയിക്കണമെങ്കില്‍ പരിശീലക സ്ഥാനത്തു നിന്ന ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടര്‍ സ്ഥാനത്തു നിന്ന് അജിത് അഗാര്‍ക്കറെയും പുറത്താക്കണമെന്ന് താന്‍ പറഞ്ഞതായ പ്രചരണങ്ങളില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യൻ താരം നവജ്യോത് സിദ്ദു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റശേഷമാണ് സിദ്ദു ഗംഭീറിനും അഗാര്‍ക്കര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശമെന്ന പേരില്‍ കാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
എന്നാല്‍ താന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സിദ്ദു എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഗംഭീറിന്‍റെയും അഗാര്‍ക്കറുടെയം നേതൃത്വത്തില്‍ ഇന്ത്യൻ ക്രിക്കറ്റില്‍ തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ.
രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിനെതിരെയും ഗംഭീറിനും അഗാര്‍ക്കര്‍ക്കുമെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവരും 2027ലെ ഏകദിന ലോകകപ്പ് ടീമിലുണ്ടാകുമോ എന്നകാര്യത്തില്‍ ഉറപ്പ് പറയാന്‍ ഗംഭീറും അഗാര്‍ക്കറും തയാറായിരുന്നില്ല.
2027ലെ ലോകകപ്പിന് ഇനിയും രണ്ടരവര്‍ഷം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ കാര്യം മാത്രമെ ചിന്തിക്കുന്നുള്ളൂവെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഓസ്ട്രേലയക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് സെഞ്ചുറി അടിച്ചാലും ഇരുവരും ഏകദിന ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന് പറയാനാവില്ലെന്നും വ്യക്തിഗത പ്രകടനങ്ങളല്ല കിരീടങ്ങള്‍ നേടുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത് എന്നായിരുന്നു അഗാര്‍ക്കര്‍ വ്യക്തമാക്കിയത്.


