പാകിസ്ഥാന്‍-ഇംഗ്ലണ്ട് ടെസ്റ്റിന് വേദിയായ മുള്‍ട്ടാനിലെ പിച്ചിനെ പരിഹസിച്ച് ആരാധകര്‍.
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം പാകിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന മികച്ച നിലയില്‍ എത്തിയിട്ടും ആരാധകരുടെ ട്രോളില്‍ നിന്ന് രക്ഷയില്ല. പൂര്‍ണമായും ബാറ്റിംഗിനെ തുണക്കുന്ന ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത പിച്ചൊരുക്കിയതിനാണ് പാക് ടീമിനെ ആരാധര്‍ പൊരിച്ചത്. ആദ്യ ദിനം ക്യാപ്റ്റൻ ഷാന്‍ മസൂദും ഓപ്പണര്‍ അബ്ദുള്ള ഷഫീഖും നേടിയ സെഞ്ചുറികളുടെ കരുത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്കോര്‍ കുറിച്ചത്.
അതേസമയം, ബാറ്റിംഗിന് ഏറ്റവും അനുകൂല സാഹചര്യം കിട്ടിയിട്ടും മുന്‍ നായകന്‍ ബാബര്‍ അസം 70 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായതിനെയും ആരാധകര്‍ വെറുതെ വിടുന്നില്ല. ഇന്നത്തേത് അടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാതെ 17-ാമത്തെ ഇന്നിംഗ്സായിരുന്നു ബാബർ ഇന്ന് കളിച്ചത്. ഹൈവേ പോലുള്ള പിച്ചില്‍ പോലും അര്‍ധസെഞ്ചുറി തികയ്ക്കാതെ മടങ്ങിയ ബാബറിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിജയറണ്‍ നേടിയ സജനയോട് ആശ, അടിച്ചു കേറി വാ...
ബൗളര്‍മാരുടെ ശവപ്പറമ്പെന്നായിരുന്നു മുള്‍ട്ടാനിലെ പിച്ചിനെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ വിശേഷിപ്പിച്ചത്. മുള്‍ട്ടാനിലെ ഹൈവേ ആണോ ഇതെന്നായിരുന്നു മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ചോദിച്ചത്. അതേസമയം, ഹൈവേ പോലെയുളള ഈ പിച്ചില്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ രസകമായ കമന്‍റ്. ഈ പിച്ചില്‍ നിലവിലെ ബാറ്റിംഗ് ശൈലിവെച്ച് ഇംഗ്ലണ്ട് എത്ര റൺസടിക്കുമെന്ന് കണ്ടറിയണമെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ആശങ്ക.
യശസ്വി ജയ്സ്വാളോ റിഷഭ് പന്തോ ഈ പിച്ചില്‍ ബാറ്റിംഗിനിറങ്ങിയാല്‍ ഒറ്റ ദിവസം കൊണ്ട് തന്നെ 500 റണ്‍സടിക്കുമെന്നായിരുന്നു ഇന്ത്യൻ ആരാധകന്‍റെ കമന്‍റ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നതെങ്കിലും ഈ പിച്ചില്‍ അത് എളുപ്പമാകില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ഫ്ലാറ്റ് പിച്ച് വേണമെന്ന് പാക് ടീമിലെ ബാറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കോച്ച് ജേസണ്‍ ഗില്ലെസ്പി അവരോട് യോജിച്ചില്ലെന്നും ഇന്നലെ മുന്‍ താരം ബാസിത് അലി പറഞ്ഞിരുന്നു.<!--
