ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര, ലസിത് മലിംഗയുടെ റെക്കോർഡാണ് മറികടന്നത്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായി ജസ്പ്രിത് ബുമ്ര. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തന്നെ നേട്ടം ബുമ്രയുടെ പേരിലായി. ഒന്നാകെ നാല് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. ബുമ്രയുടെ കരുത്തില്‍ മത്സരം 54 റണ്‍സിന് മുംബൈ ജയിക്കുകയും ചെയ്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്നൗ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി.

മുംബൈക്ക് വേണ്ടി ഇതുവരെ 174 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. 139 മത്സരങ്ങളില്‍ നിന്നാണ് ബുമ്രയുടെ നേട്ടം. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 10 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 22.39 ശരാശരിയും ബുമ്രയ്ക്കുണ്ട്. 170 വിക്കറ്റ് നേടിയ ലസിത് മലിംഗയെയാണ് ബുമ്ര മറികടന്നത്. ഹര്‍ഭജന്‍ സിംഗ് (127), മിച്ചല്‍ മക്‌ക്ലെനാഘന്‍ (71), കീറണ്‍ പൊള്ളാര്‍ഡ് (69), ഹാര്‍ദിക് പാണ്ഡ്യ (65) എന്നിവരാണ് മുംബൈക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മറ്റുതാരങ്ങള്‍.

അതേസമയം, ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 54 റണ്‍സിനായിരുന്നു മുബൈയുടെ ജയം. ഇതോടെ അവര്‍ക്ക് പത്ത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായി. ആറ് ജയവും നാല് തോല്‍വിയും. പരാജയപ്പെട്ട ലക്‌നൗ ആറാം സ്ഥാനത്താണിപ്പോഴും. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ല്കനൗവിന് ഇത്രയും തന്നെ പോയിന്റാണുള്ളത്. പ്ലേ ഓഫ് ഉറക്കാന്‍ ലക്‌നൗവിന് കാര്യങ്ങള്‍ അനായാസമായിരിക്കില്ല.

ബുമ്രയെ തൂക്കി ബിഷ്‌ണോയ്! സിക്‌സടിച്ച ശേഷം ആഘോഷം; ചിരിയടക്കാനാവാതെ ബുമ്രയും പന്തും -വീഡിയോ

അതേസമയം, മുംബൈക്ക് ഗുജറാത്ത് ടൈറ്റന്‍സിന്റെ നെറ്റ് റണ്‍റേറ്റ് മറിക്കടക്കാന്‍ സാധിച്ചില്ല. അതിന് കഴിഞ്ഞിരുന്നെങ്കില്‍ മുംബൈക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ഗുജറാത്തിന് (+1.104) റണ്‍റേറ്റാണുള്ളത്. മുംബൈക്ക് (+0.889). എട്ട് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാമതാണ്. ഇത്രയും തന്നെ പോയിന്റുള്ള ആര്‍സിബി നാലാമത്. ഒമ്പത് മത്സരങ്ങള്‍ ടീം പൂര്‍ത്തിയാക്കി. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹി - ആര്‍സിബി മത്സരം ജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും.