Asianet News MalayalamAsianet News Malayalam

ഹെഡിന് സെഞ്ചുറി, വാര്‍ണറുടെ ഗംഭീര പ്രകടനം! ഒടുക്കം വെടിക്കെട്ട്; ന്യൂസിലന്‍ഡിനെതിരെ ഓസീസിന് കൂറ്റന്‍ സ്‌കോര്‍

വെടിക്കെട്ട് തുടക്കമാണ് ഓസീസിന് ലഭിച്ചത്. ടി20 ശൈലിയില്‍ തുടങ്ങിയ വാര്‍ണര്‍ - ഹെഡ് സഖ്യം ഒന്നാം വിക്കറ്റില്‍ 175 റണ്‍സ് അടിച്ചെടുത്തു. അതും കേവലം 19 ഓവറില്‍.

new zealand need 389 runs to win against australia in odi world cup 2023 saa
Author
First Published Oct 28, 2023, 2:17 PM IST

ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് അടിച്ചെടുത്തി ഓസ്‌ട്രേലിയ. ട്രോവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍ (14 പന്തില്‍ 37) പൂര്‍ത്തിയാക്കി. 49.2 ഓവറില്‍ ഓസീസ് എല്ലാവരും പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ്, ട്രന്റ് ബോള്‍ട്ട് മൂന്നും മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

വെടിക്കെട്ട് തുടക്കമാണ് ഓസീസിന് ലഭിച്ചത്. ടി20 ശൈലിയില്‍ തുടങ്ങിയ വാര്‍ണര്‍ - ഹെഡ് സഖ്യം ഒന്നാം വിക്കറ്റില്‍ 175 റണ്‍സ് അടിച്ചെടുത്തു. അതും കേവലം 19 ഓവറില്‍. എന്നാല്‍ വാര്‍ണറെ ഫിലിപ്‌സ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. മൂന്നാമനായി ക്രീസിലെത്തി മിച്ചല്‍ മാര്‍ഷ് (51 പന്തില്‍ 36) തപ്പിത്തടഞ്ഞു. ഇതിതിനിടെ ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി. 67 പന്തുകള്‍ മാത്രം നേരിട്ട ഹെഡ് ഏഴ് സിക്‌സും പത്ത് ഫോറും നേടി. 

മധ്യനിര താരങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മാര്‍ഷിന് പുറമെ സ്റ്റീവന്‍ സ്മിത്ത് (18), മര്‍നസ് ലബുഷെയ്ന്‍ (18) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീട് മാക്‌സ്‌വെല്‍ - ഇന്‍ഗ്ലിസ് - കമ്മിന്‍സ് സഖ്യമാണ് ഓസീസിന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് (1), ആഡം സാംപ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.

നേരത്തെ ഒരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ന്യസിലന്‍ഡ് മാര്‍ക്ക് ചാപ്മാന് പകരം ജിമ്മി നീഷമിനെ കൊണ്ടുവന്നു. ഓസീസ് കാമറൂണ്‍ ഗ്രീനിന് പകരം ഹെഡിനെ തിരിച്ചെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയേറ്റ പരിക്കില്‍ മോചിതനായിട്ടാണ് ഹെഡ് തിരിച്ചെത്തുന്നത്. 

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യംഗ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

പാകിസ്ഥാനെ തോല്‍പ്പിച്ചത് വിവാദ അംപയറിംഗെന്ന് ഹര്‍ഭജന്‍! മറുപടിയുമായി സ്മിത്ത്; നിയമങ്ങള്‍ക്കെതിരെ വിമര്‍ശനം
 

Follow Us:
Download App:
  • android
  • ios