ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന മുംബൈ ടീം, സൂര്യകുമാറിന് കീഴിൽ പഴയ കരുത്തിലേക്ക് തിരിച്ചെത്തിയെന്നാണ് മൽതി ചാഹർ കുറിച്ചത്.
മുംബൈ: ഐപിഎഎല്ലിൽ തുടർച്ചയായ തോൽവികളിൽ വലഞ്ഞ മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരിച്ചെത്തിയതിന് പിന്നാലെ മുംബൈ പേസർ ദീപക് ചാഹറിന്‍റെ സഹോദരി മൽതി ചാഹർ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാക്കി ആരാധകര്‍. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ആവേശ ജയത്തിന് പിന്നാലെയാണ് മല്‍തി ചാഹര്‍ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈയെ നയിച്ച സൂര്യകുമാർ യാദവിന്‍റെ ക്യാപ്റ്റൻസിയെ വാഴ്ത്തിയത്. ഹാർദിക്കിന് പകരം സൂര്യകുമാർ നയിച്ചപ്പോൾ ടീമിന് ലഭിച്ച ഉണർവ് ആരാധകര്‍ക്കിടയില്‍ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനിടെയാണ് മല്‍തി ചാഹറിന്‍റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന മുംബൈ ടീം, സൂര്യകുമാറിന് കീഴിൽ പഴയ കരുത്തിലേക്ക് തിരിച്ചെത്തിയെന്നാണ് മൽതി ചാഹർ കുറിച്ചത്. ശരിക്കും ഇതാണ് പഴയ മുംബൈ ഇന്ത്യൻസ്. എല്ലാവരും ഒത്തൊരുമയോടെ കളിച്ചു. റയാൻ റിക്കൽട്ടണും രോഹിത് ഭയ്യയും തകർപ്പൻ പ്രകടനമാണ് നടത്തിയത്. സൂര്യയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. എന്‍റെ സഹോദരൻ ദീപക് നാല് ഓവറുകളും നന്നായി എറിഞ്ഞു. ഇതൊരു യഥാർത്ഥ ടീം ഗെയിമാണ് എന്നായിരുന്നു മൽതി എക്സിൽ കുറിച്ചത്.
ലക്നൗ ഉയർത്തിയ 229 റൺസ് എന്ന വമ്പൻ ലക്ഷ്യം രോഹിത് ശർമ്മയുടെയും (84) റയാൻ റിക്കൽട്ടണിന്‍റെയും (83) കരുത്തിൽ എട്ട് പന്തുകൾ ബാക്കിനിൽക്കെയാണ് മുംബൈ മറികടന്നത്. നടുവേദന മൂലം ഹാർദിക് പാണ്ഡ്യ പുറത്തിരുന്ന മത്സരത്തിൽ സൂര്യകുമാർ യാദവിന്‍റെ തന്ത്രങ്ങളും ജയത്തില്‍ നിര്‍ണായകമായി. ടി20യിൽ പവർപ്ലേ കഴിഞ്ഞുള്ള ഓവറുകൾ നിർണായകമാണെന്നും 10 ഓവറിൽ 120 റൺസ് എടുത്ത ലക്നൗവിനെ 16 ഓവർ കഴിഞ്ഞപ്പോൾ 162/5 എന്ന നിലയിൽ പിടിച്ചുനിർത്താൻ മുംബൈ ബൗളർമാർക്ക് സാധിച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നും മത്സരശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞു.
വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ലക്നൗ റൺമല ഉയർത്താൻ ശ്രമിക്കുന്നതിനിടെ തന്‍റെ അവസാന രണ്ട് ഓവറിൽ വെറും 15 റൺസ് മാത്രമാണ് ദീപക് വഴങ്ങിയത്. പത്ത് മത്സരങ്ങളിൽ ഏഴിലും തോറ്റ മുംബൈയ്ക്ക് ഈ വിജയം പ്ലേ ഓഫ് പ്രതീക്ഷകൾക്ക് പുതുജീവൻ നൽകി.



