സമീപകാലത്ത് രാജ്യത്തെ വിവിധ സ്ഥാനങ്ങളില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ടീം ഉടമ നിത അംബാനി കളിക്കാരുടെ കാര്യത്തില്‍ കരുതലെടുത്തത്.
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 59 റണ്‍സിന്‍റെ ആധികാരിക ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവും ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയും മിച്ചല്‍ സാന്‍റ്നറുമായിരുന്നു മുംബൈക്കായി തിളങ്ങിയത്. സൂര്യകുമാര്‍ 43 പന്തില്‍ 73 റണ്‍സുമാി പുറത്താകാതെ നിന്നപ്പോള്‍ ബുമ്രയും സാന്‍റ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഡല്‍ഹിയെ എറിഞ്ഞിട്ടു.
ഇതിനിടെ മത്സരത്തില്‍ മുംബൈ ജയിച്ചശേഷം കളിക്കാര്‍ പതിവ് ഹസ്തദാനത്തിനായി തയാറെടുക്കുമ്പോള്‍ മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി പേസര്‍ ജസ്പ്രീത് ബുമ്രയെ വിളിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യാനായി ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മത്സരശേഷം കളിക്കാര്‍ക്ക് പതിവ് ഹസ്ത്ദാനം നല്‍കാനായി ഗ്രൗണ്ടിലേക്ക് പോകാനൊരുങ്ങിയ ജസ്പ്രീത് ബുമ്രയെ തിരിച്ചുവിളിച്ച് കൈകളിലേക്ക് സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്ത നിത അംബാനി പിന്നീട് മുംബൈ ബൗളറായ കരണ്‍ ശര്‍മയുടെ കൈകളിലേക്കും സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്തു. ഇതിനുശേഷമാണ് ബുമ്രയും കാണ്‍ ശര്‍മയും ഡല്‍ഹി താരങ്ങള്‍ക്ക് കൈ കൊടുക്കാനായി ഗ്രൗണ്ടിലേക്ക് നീങ്ങിയത്. കൊവഡ് 19 കാലത്തായിരുന്നു കളിക്കാര്‍ കൂടുതലായും ഇത്തരത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ സമീപകാലത്ത് രാജ്യത്തെ വിവിധ സ്ഥാനങ്ങളില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ടീം ഉടമ നിത അംബാനി കളിക്കാരുടെ കാര്യത്തില്‍ കരുതലെടുത്തത്. സമീപകാലത്തായി കേരളത്തിലും ഉത്തര്‍പ്രേദേശിലും മഹാരാഷ്ട്രയിലുമായി 250ഓളം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 വീണ്ടും പടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കളിക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കുന്നതിന് പകരം മുഷ്ടികള്‍ കൂട്ടിയിടിക്കുന്ന പഴയ രീതിയാണ് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തിനുശേഷം പിന്തുടര്‍ന്നത്.


