ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ ചേതേശ്വർ പൂജാര തെരഞ്ഞെടുത്തു. കോലി, ധോണി എന്നിവർ ടീമിലുണ്ട്, എന്നാൽ രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇടം ലഭിച്ചില്ല.

മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ചേതേശ്വര്‍ പുജാര. വിരാട് കോലി, എം എസ് ധോണി എന്നിവരെല്ലാം ടെസ്റ്റ് ടീമില്‍ ഇടം നേടി. എന്നാല്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചില്ല. ഏഴ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരും രണ്ട് വീതം സ്പിന്നര്‍മാരും പേസര്‍മാരും ഉള്‍പ്പെടുന്നതാണ് പൂജാരയുടെ ടീം. 

സുനില്‍ ഗവാസ്‌കര്‍ ഓപ്പണറാവുമ്പോള്‍ ഒരു വശത്ത് അറ്റാക്കിംഗ് ഗെയിം കളിക്കുന്ന വിരേന്ദര്‍ സെവാഗും. മൂന്നാമനായി വിരാട് കോലിയെയാണ് പൂജാര ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലം ഇന്ത്യയുടെ മൂന്നാം നമ്പറുക്കാരനായിരുന്നു രാഹുല്‍ ദ്രാവിഡിന് താഴോട്ട് ഇറങ്ങേണ്ടി വന്നു. കോലിക്ക് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീമിലെത്തി. പിന്നീടാണ് ദ്രാവിഡിന്റെ സ്ഥാനം. മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദ്രാവിഡ് താഴോട്ട് ഇറങ്ങുന്നത്. തൊട്ടുപിന്നില്‍ വിവിഎസ് ലക്ഷ്മണ്‍.

വിക്കറ്റ് കീപ്പറായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. പിന്നാലെ പേസ് ഔള്‍റൗണ്ടര്‍ കപില്‍ ദേവ് കളിക്കാനും. രണ്ട് സ്പിന്നര്‍മാരില്‍ ഒരാള്‍ ആര്‍ അശ്വിന്‍. അനില്‍ കുംബ്ലെയാണ് മറ്റൊരു സ്പിന്നര്‍. പേസറായി ജസ്പ്രിത് ബുമ്ര. ഇപ്പോള്‍ സജീവമായി റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങളേയും പൂജാര ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൂജാരയുടെ സമകാലികനായ അജിന്‍ക്യ രഹാനെയും പുറത്തിരുന്നു.

പൂജാര തെരഞ്ഞെടുത്ത ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവന്‍: സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, എം എസ് ധോണി, കപില്‍ ദേവ്, ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ, ജസ്പ്രിത് ബുമ്ര.