ലോകകപ്പ് നേട്ടത്തോടെ രോഹിത് ടി20യില്‍ നിന്ന് വിരമിച്ചതോടെ ഹാര്‍ദ്ദിക് രോഹിത്തിന്‍റെ സ്വാഭാവിക പിന്‍ഗാമിയായി ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ടി 20, ഏകദിന മത്സരങ്ങളാണുള്ളത്. ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സൂര്യകുമാര്‍ യാദവായിരിക്കും ടി20യില്‍ ഇന്ത്യയെ നയിക്കുക. ഹാര്‍ദ്ദിക് സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റമനായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് നേട്ടത്തോടെ രോഹിത് ടി20യില്‍ നിന്ന് വിരമിച്ചതോടെ ഹാര്‍ദ്ദിക് രോഹിത്തിന്‍റെ സ്വാഭാവിക പിന്‍ഗാമിയായി ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥിരമായി പരിക്കേല്‍ക്കുന്നതും ജോലിഭാരവും കണക്കിലെടുത്ത് ഹാര്‍ദ്ദിക്കിന് പകരം സൂര്യകുമാറിനെ ടി20 നായകനാക്കണമെന്നാണ് പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ നിലപാടെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഹാര്‍ദ്ദിക് പാണ്ഡ്യയോട് സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കപിലിന്‍റെ അഭ്യർഥന കേട്ടു, മുൻ താരം അൻഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ചികിത്സക്കായി 1 കോടി രൂപ അനുവദിച്ച് ബിസിസിഐ

അതിനിടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഹാര്‍ദിക് കളിക്കില്ലന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ കെ.എല്‍.രാഹുലാകും ഏകദിനങ്ങളില്‍ ടീമിന്‍റെ നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ഫോര്‍മാറ്റിനുള്ള ടീമിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പമുള്ള ടീമിന്‍റെ ആദ്യ പര്യടനമാണിത്.

ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങള്‍ മാത്രമെ കളിക്കാനുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ നായകനെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ധോണിയില്ല, രോഹിത്തും കോലിയുമുണ്ട്, എക്കാലത്തെയും മികച്ച ടീമുമായി യുവി

ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യ കളിക്കും. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണുള്ളത്. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ഡിസംബറില്‍അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക