ഏഷ്യാ കപ്പിന് വേദിയാകാനാവില്ലെന്ന് ശ്രീലങ്ക
ശ്രീലങ്ക പിന്‍മാറിയതോടെ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കേണ്ട ഏഷ്യാകപ്പ് യുഎഇയില്‍ നടത്താനുള്ള വഴി തുറന്നു.
കൊളംബോ: അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്(Asia Cup 2022) വേദിയാവാനുള്ള സാഹചര്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ മൂലം(Sri Lanka Crisis) ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്താക്കിയിരിക്കുന്നത്.
ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറുന്നത്. യുഎഇയിലെ മറ്റേതെങ്കിലും രാജ്യത്തോ ഏഷ്യാ കപ്പിന് വേദിയൊരുക്കാമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്ക പിന്‍മാറിയതോടെ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കേണ്ട ഏഷ്യാകപ്പ് യുഎഇയില്‍ നടത്താനുള്ള വഴി തുറന്നു. യുഎഇയെ അന്തിമ വേദിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച തീരുമാനമെുക്കുമെന്നാണ് സൂചന.
യുഎഇ അല്ലെങ്കില്‍ ടൂര്‍ണമെന്‍റിന് ഇന്ത്യ ആതിഥേയരാവുന്നതിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് എതിര്‍പ്പില്ല. എന്നാല്‍ ആദ്യ പരിഗണന യുഎഇക്കായിരിക്കുമെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൈകാതെ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമാണ് സൂചന. അടുത്ത മാസം 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ ഏഷ്യാ കപ്പിന് ഭീഷണി; വേദി മാറ്റിയേക്കും
ഓഗസറ്റ് 28നായിരുന്നു ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനു് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.
അടുത്തിടെ ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരമ്പര അവസാനിച്ചത്. നിലവില്‍ പാക്കിസ്ഥാന്‍ ടീമും ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് നടത്താനുള്ള സാഹചര്യം നിലവില്‍ രാജ്യത്തില്ലെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡിന്‍റെ നിലപാട്.
ടി20 ലോകകപ്പിന് മുമ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം, ഏഷ്യാ കപ്പ് മത്സരക്രമമായി
ഏഷ്യാകപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.