ലിഗ്മെന്‍റിലെ പരിക്കിന്‍റെ ഗൗരവം എത്രമാത്രമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്കാനിംഗില്‍ മാത്രമെ ഇക്കാര്യം  വ്യക്തമാവു. ഇതിനുശേഷമെ ശസ്ത്രക്രിയക്ക് വിധേനയാക്കാനാകു എന്നും ബിസിസിഐ മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: കാര്‍ അപകടത്തില്‍ പരിക്കേറ്റ് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കളത്തില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് എട്ടോ ഒമ്പതോ മാസങ്ങളെടുക്കുമെന്ന് സൂചന. അപകടത്തില്‍ പന്തിന്‍റെ കാല്‍മുട്ടിലെ ലിഗ്മെന്‍റിന് സംഭവിച്ച പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെങ്കിലും ശരീരത്തിലെ നീര്‍ക്കെട്ട് പൂര്‍ണമായും മാറാതെ ഇപ്പോള്‍ എംആര്‍എ സ്കാനിംഗിനോ ശസ്ത്രക്രിയക്കോ വിധേയനാക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

ലിഗ്മെന്‍റിലെ പരിക്കിന്‍റെ ഗൗരവം എത്രമാത്രമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്കാനിംഗില്‍ മാത്രമെ ഇക്കാര്യം വ്യക്തമാവു. ഇതിനുശേഷമെ ശസ്ത്രക്രിയക്ക് വിധേനയാക്കാനാകു എന്നും ബിസിസിഐ മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും പരിക്ക് മാറി പന്ത് കായികക്ഷമത വീണ്ടെടുത്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് എട്ടോ എമ്പതോ മാസമെങ്കിലും എടുക്കുമെന്നാണ് ആശുപത്രിവൃത്തങ്ങളും ബിസിസിഐ മെഡിക്കല്‍ സംഘവും നല്‍കുന്ന സൂചന.

രോഹിത്തിനും കോലിക്കും ഇനി ടി20 ടീമില്‍ സ്ഥാനമില്ലെന്ന സൂചന നല്‍കി ദ്രാവിഡ്

ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും, ഐപിഎല്ലും ഏഷ്യാ കപ്പും, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് ഡെറാ‍ഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പന്തിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെത്തുടര്‍ന്ന് മാക്സ് ആശുപത്രിയില്‍ നല്‍കിയ ചികിത്സ തൃപ്തികരമായിരുന്നുവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

റിഷഭ് പന്തിന്‍റെ ചികിത്സാച്ചെലവ് പൂര്‍ണമായും ക്രിക്കറ്റ് ബോര്‍ഡ് വഹിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 30നാണ് അമ്മയെ കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ജന്‍മനാടായ റൂര്‍ക്കിയിലേക്ക് പോകുംവഴി രഹിദ്വാര്‍ ജില്ലയിലെ മാംഗല്ലൂരില്‍വെച്ച് റിഷഭ് പന്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ട് പൂര്‍ണമായും കത്തി നശിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി മറിഞ്ഞശേഷമായിരുന്നു കത്തിയത്.