ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന ചേതേശ്വര്‍ പൂജാരയാണ് ബിസിസിഐ കരാര്‍ നഷ്ടമായ മറ്റൊരു താരം

മുംബൈ: ബിസിസിഐ പുതുക്കിയ വാര്‍ഷിക കരാറിലുള്ള പുരുഷ താരങ്ങളുടെ പട്ടിക ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ പുറത്തായിരുന്നു. ദേശീയ ടീമില്‍ കളിക്കാത്ത അവസരത്തില്‍ രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം പാലിക്കാതിരുന്നതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി കൈക്കൊണ്ടത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ പിന്നീട് ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. അതേസമയം ഇല്ലാത്ത പരിക്ക് ചൂണ്ടിക്കാണിച്ച് രഞ്ജിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശ്രേയസ് അയ്യര്‍ ചെയ്തത്. ഇവര്‍ക്ക് പുറമെ ചില വെറ്ററന്‍ താരങ്ങള്‍ക്കും പുതിയ കരാറില്‍ സ്ഥാനം നഷ്ടമായി. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന ചേതേശ്വര്‍ പൂജാരയാണ് ബിസിസിഐ കരാര്‍ നഷ്ടമായ മറ്റൊരു താരം. ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ഉമേഷ് യാദവ്, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും കരാര്‍ പോയി. നാല് താരങ്ങളും നിലവില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പരിഗണനയിലുള്ളവര്‍ അല്ല. ഇവരില്‍ ചഹലിന് മാത്രമാണ് ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളത്. ഐപിഎല്‍ 2024 സീസണിലെ പ്രകടനം ഇതിനാല്‍ തന്നെ യുസിക്ക് നിര്‍ണായകമാകും. പൂജാരയെ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ല എന്ന് നേരത്തെ തന്നെ ടീം വൃത്തങ്ങള്‍ വ്യക്തമായിരുന്നു. 

ബിസിസിഐയുടെ പുതിയ കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. എ ഗ്രേഡില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഗ്രേഡ് ബിയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ഇടംപിടിച്ചു. ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഗ്രേഡ് സിയില്‍ റിങ്കു സിംഗ്, തിലക് വര്‍മ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ഷര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്‌ദീപ് സിംഗ്, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്‌ണ, ആവേഷ് ഖാന്‍, രജത് പാടിദാര്‍ എന്നിവരുണ്ട്. 

Read more: കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ തീര്‍ന്നു; വമ്പന്‍ പ്രതീക്ഷയുമായെത്തിയ താരം ടീമിന് പുറത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം