റണ്ണേഴ്സ് അപ്പ് ചെക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമും മൊഹ്സിന്‍ നഖ്‌വിയും ചേര്‍ന്നാണ് സല്‍മാന്‍ ആഘക്ക് സമ്മാനിച്ചത്.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ചെക്ക് സ്വീകരിച്ചശേഷം അത് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘ. ഇന്നലെ അത് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിൻ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് നിലപാടെടുത്തതോടെയാണ് സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റണ്ണേഴ്സ് അപ്പ് ചെക്കും വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തത്. വ്യക്തിഗത പുരസ്കാരങ്ങള്‍ സ്പോൺസര്‍മാര്‍ നല്‍കുന്നതിനാല്‍ അത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യൻ താരങ്ങള്‍ വ്യക്തിഗത പുരസ്കാരങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമും മൊഹ്സിന്‍ നഖ്‌വിയും ചേര്‍ന്നാണ് റണ്ണേഴ്സ് അപ്പ് ചെക്ക് സല്‍മാന്‍ ആഘക്ക് സമ്മാനിച്ചത്. എന്നാല്‍ ഇത് സ്വീകരിച്ചശേഷം സമീപത്തേക്ക് വലിച്ചെറിഞ്ഞ് സല്‍മാൻ ആഘ നടന്നുപോയി. തോല്‍വിയിലും ഇന്ത്യൻ താരങ്ങളുടെ ബഹിഷ്കരണത്തിലും പ്രതിഷേധിച്ചായിരുന്നു ആഘയുടെ പെരുമാറ്റം. മൊഹ്സിന്‍ നഖ്‌‌വി നോക്കി നില്‍ക്കെയായിരുന്നു ആഘ ചെക്ക് വലിച്ചെറിഞ്ഞത്.

പിന്നാലെ സമ്മാനദാനച്ചടങ്ങ് പൂര്‍ത്തിയായയതായി അവതാരകനായ സല്‍മാന്‍ ആഘ അറിയിച്ചതിന് പിന്നാലെ മൊഹ്സിന്‍ നഖ്‌വി ഗ്രൗണ്ട് വിട്ടതോടെ ഇന്ത്യക്ക് സമ്മാനിക്കേണ്ട ഏഷ്യാ കപ്പ് കിരീടവും ഇന്ത്യൻ താരങ്ങളുടെ മെഡലുകളും സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി. ഇതോടെ കിരീടമില്ലാതെയാണ് ഇന്ത്യ വിജയാഘോഷം നടത്തിയത്. മെഡലുകളും ട്രോഫിയും നഖ്‌വി സ്വന്തം ഹോട്ടല്‍ മുറിയില്‍ വെച്ച് പൂട്ടിയെന്ന് ബിസിസിഐ പിന്നീട് ആരോപിച്ചു.

Scroll to load tweet…

ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക