'അടുത്ത കളി പാകിസ്ഥാനോടും തോല്‍ക്കൂ'; ഹാര്‍ദിക്കിനെ ട്രോളി പാക് നടി, 'എയറിലേക്ക്' വിട്ട് ആരാധകര്‍
ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കുന്ന ആനന്ദം കുറച്ചൊന്നുമല്ല. പാണ്ഡ്യയുടെ ഫയര്‍ പവര്‍ ബാറ്റിംഗ് ലോകകപ്പില്‍ നിര്‍ണായകമാകുമെന്നുറപ്പ്. 30 പന്തില്‍ നിന്ന് 71 റണ്‍സാണ് കഴിഞ്ഞ ദിവസം ഹാര്‍ദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്
മുംബൈ: മികച്ച സ്കോര്‍ സ്വന്തമാക്കിയിട്ടും ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി 20 മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശയാണ് ഉണ്ടാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തകര്‍പ്പന്‍ തുടക്കത്തിനുശേഷം 109-1ല്‍ നിന്ന് 123-4ലേക്കും പിന്നീട് 145-5ലേക്കും കൂപ്പു കുത്തിയെങ്കിലും ടിം ഡേവിഡും മാത്യും വെയ്ഡും ചേര്‍ന്ന് 30 പന്തില്‍ 62 റണ്‍സടിച്ച് ഓസീസിനെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കുന്ന ആനന്ദം കുറച്ചൊന്നുമല്ല. പാണ്ഡ്യയുടെ ഫയര്‍ പവര്‍ ബാറ്റിംഗ് ലോകകപ്പില്‍ നിര്‍ണായകമാകുമെന്നുറപ്പ്. 30 പന്തില്‍ നിന്ന് 71 റണ്‍സാണ് കഴിഞ്ഞ ദിവസം ഹാര്‍ദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്. ഏഴ് ഫോറുകളും അഞ്ച് സിക്സുകളും താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. കളിയില്‍ തോല്‍വി വഴങ്ങിയെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോയൊണ് താരം പിന്നീട് പ്രതികരിച്ചത്.
അവര്‍ ബൗള്‍ ചെയ്യുമ്പോഴും20 റണ്‍സൊക്കെ ഒരോവറില്‍ നമ്മള്‍ അടിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യില്ല. ഇത് ദ്വിരാഷ്ട്ര പരമ്പരയല്ലേ, പരമ്പരയില്‍ ഇനിയും രണ്ട് കളികള്‍ കൂടിയില്ലെ, അതുകൊണ്ട് തിരിച്ചുവരാന്‍ നമുക്ക് അവസരമുണ്ടെന്നാണ് മാധ്യമങ്ങളോട് ഹാര്‍ദിക് പറഞ്ഞത്. പിന്നീട് ട്വിറ്ററില്‍ ഞങ്ങൾ പഠിക്കും. ഞങ്ങൾ മെച്ചപ്പെടുത്തും. എല്ലായ്‌പ്പോഴുമുള്ള പിന്തുണയ്‌ക്ക് എല്ലാ ആരാധകർക്കും വലിയ നന്ദിയെന്നാണ് ഹാര്‍ദിക്ക് കുറിച്ചത്.
ഇതിനോട് ഒരു പാക് നടിയായ സെഹാര്‍ ഷിന്‍വാരി പ്രതികരിച്ചതാണ് വലിയ ട്രോളുകളില്‍ അവസാനിച്ചത്. ഒക്‌ടോബർ 23ന് പാകിസ്ഥാനുമായുള്ള അടുത്ത മത്സരം തോൽക്കുക, അതിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ പഠിക്കാനാകുമെന്നായിരുന്നു സെഹാറിന്‍റെ പരിഹാസം. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് നല്‍കിയത്. പാകിസ്ഥാന്‍ ടീം സ്വന്തം രാജ്യത്ത് കളിക്കുമ്പോള്‍ അത് കാണാതെ താങ്കള്‍ ഇന്ത്യയുടെ കളിയാണ് കാണുന്നത്. അതാണ് ലോക ക്രിക്കറ്റിൽ ഇന്ത്യ സ്ഥാപിച്ച ബ്രാൻഡ് എന്നായിരുന്നു ഒരാളുടെ മറുപടി.