സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി കൂളായി രോഹിത് ശര്‍മയെയും ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച് ആരാധകന്‍.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി കൂളായി രോഹിത് ശര്‍മയെയും ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച് ആരാധകന്‍. രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്സിനിടെയായിരുന്നു സംഭവം.
രോഹിത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ആരാധകന്‍ തൊട്ടു പുറകിലെത്തിയപ്പോഴാണ് രോഹിത് അതറിഞ്ഞത്. അപരിചിതനായൊരാളെ പെട്ടെന്ന് കണ്ടപ്പോള്‍ രോഹിത് ഞെട്ടിത്തരിച്ചുപോയി. ഞെട്ടല്‍ മാറും മുമ്പെ ആരാധകന്‍ രോഹിത്തിനെ കെട്ടിപിടിച്ചു. പിന്നീട് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച് ലോകവിജയിയെപ്പോലെ സമാധാനത്തോടെ തിരികെ നടന്ന ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ആഴ്ച റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു-പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെയും ഒരു ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ക്രീസിലെത്തി കോലിയെ കെട്ടിപ്പിടിക്കുകയും കാല്‍തൊട്ട് വണങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ചാണ് കോലിയില്‍ നിന്ന് അടര്‍ത്തി മാറ്റി സ്റ്റേഡിയത്തിന് പുറത്തെത്തിച്ചത്. സ്റ്റേഡിയത്തിന് പുറത്തേക്കുള്ള ഗേറ്റിലെത്തിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് തല്ലുന്നതിന്‍റെ വീഡിയോയും പിന്നീട് പുറത്തുവന്നിരുന്നു.
ഇന്നലെ രോഹിത്തിനെയും ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച ആരാധകന് പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. മത്സരത്തിനിടെ കാണികള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നത് വന്‍ സുരക്ഷാ വീഴ്ച്ചയായാണ് വിലയിരുത്തുന്നത്. ഒരാഴ്ചക്കിടെ രണ്ടാം തവണയും ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത് ഐപിഎല്‍ സംഘാടകരെയും ഞെട്ടിച്ചിട്ടുണ്ട്.
സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഇന്നലെ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ മുന്നോട്ടുവെച്ച 126 റണ്‍സിന്‍റെ വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്‍റെ ബാറ്റിംഗ് മികവിൽ രാജസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു.
