തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സിന് പിന്നാലെ പൃഥ്വി ഷാ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ലഭിച്ച അഭിനനന്ദന സന്ദേശങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയാണ്

ലണ്ടന്‍: ഫോമില്ലായ്‌മയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തായ ഓപ്പണര്‍ പൃഥ്വി ഷാ അങ്ങ് ഇംഗ്ലണ്ടില്‍ അരങ്ങുതകര്‍ക്കുകയാണ്. വണ്‍ഡേ കപ്പില്‍ സോമര്‍സെറ്റിനെതിരെ നോര്‍ത്താംപ്‌ടണ്‍ഷെയറിനായി 153 പന്തില്‍ 24 ഫോറും 8 സിക്‌സുകളും സഹിതം 244 റണ്‍സെടുത്താണ് പൃഥ്വി ഏവരേയും ഞെട്ടിച്ചത്. വണ്‍ഡേ കപ്പില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇതോടെ പൃഥ്വി ഷാ സ്വന്തമാക്കിയിരുന്നു. ചേതേശ്വര്‍ പൂജാരയ്‌ക്ക് ശേഷം 150+ സ്കോര്‍ നേടുന്ന ഇന്ത്യക്കാരനുമായി പൃഥ്വി ഷാ മാറി.

തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സിന് പിന്നാലെ പൃഥ്വി ഷാ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ലഭിച്ച അഭിനനന്ദന സന്ദേശങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും വിമര്‍ശകര്‍ക്കുമുള്ള മറുപടിയായാണ് ഇതിനെ പലരും കണക്കാക്കുന്നത്. എന്നിരുന്നാലും ഫോമില്ലായ്‌മയെ തുടര്‍ന്നാണ് പൃഥ്വി ഷാ ഇന്ത്യന്‍ ടീമിന് പുറത്തായത് എന്നതൊരു വസ്‌തുതയാണ്. കഴിഞ്ഞ ഐപിഎല്‍ സീസണിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് താരം കൗണ്ടി ക്രിക്കറ്റും മറ്റ് ടൂര്‍ണമെന്‍റുകളും കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. 

ഇംഗ്ലണ്ടിലെത്തിയ ശേഷം കൗണ്ടി അരങ്ങേറ്റത്തില്‍ 24കാരനായ പൃഥ്വി ഷാ 81 പന്തില്‍ കന്നി സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം വണ്‍ഡേ കപ്പും കളിക്കാന്‍ തീരുമാനിച്ച താരം വെറും 129 പന്തിലാണ് റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി തികച്ചത്. ആദ്യം ബാറ്റ് ചെയ്ത നോര്‍ത്താംപ്‌ടണ്‍ഷെയര്‍ ഇതോടെ 415/8 എന്ന കൂറ്റന്‍ സ്കോര്‍ സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തു. പൃഥ്വി ഷായുടെ ഒന്‍പതാം ലിസ്റ്റ് എ സെഞ്ചുറിയാണിത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്‌ക്ക് എതിരെ മുംബൈക്കായി 2020- 21 സീസണില്‍ നേടിയ 165 ആയിരുന്നു ആദ്യ ശതകം. വണ്‍ഡേ കപ്പ് സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച പൃഥ്വി ഷാ 26, 34 എന്നിങ്ങനെയാണ് മുന്‍ കളികളില്‍ നേടിയത്.

Read more: എക്കാലത്തേയും മികച്ച അരങ്ങേറ്റം! 20 പന്തില്‍ 19 ഡോട്ട് ബോള്‍, ഒരു റണ്ണിന് 3 വിക്കറ്റ്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം