ഐപിഎല്ലില്‍ നിറം മങ്ങുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെടുകയും ചെയ്തതോടെയാണ് ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനായി ഷാ എത്തിയത്.
ലണ്ടൻ: ഇംഗ്ലീഷ് മണ്ണില്‍ വമ്പനടികളോടെ ഇരട്ട സെഞ്ചുറി കുറിച്ച് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. റോയല്‍ വണ്‍ഡേ കപ്പ് ഏകദിന ടൂര്‍ണമെന്‍റില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായാണ് ഷാ തകര്‍ത്തടിച്ചത്. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം താരമായാണ് ഷാ മാറിയത്. കഴിഞ്ഞ വർഷം ഒലൈ റോബിൻസണ്‍ കുറിച്ച് 206 റണ്‍സിന്‍റെ റെക്കോര്‍ഡും ഷാ പഴങ്കഥയാക്കി.
ഇംഗ്ലണ്ടിന്റെ ലിസ്റ്റ് എ ക്രിക്കറ്റ് ടൂർണമെന്‍റിൽ കഴിഞ്ഞ വർഷം സ്ഥാപിച്ച ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡായിരുന്നു ഇത്. ഐപിഎല്ലില്‍ നിറം മങ്ങുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെടുകയും ചെയ്തതോടെയാണ് ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനായി ഷാ എത്തിയത്. ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ താരത്തിന് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 60 റണ്‍സ് മാത്രമായിരുന്നു നേടാനായത്.
എന്നാല്‍, സോമർസെറ്റിനെതിരെ വെറും 153 പന്തിൽ 244 റണ്‍സ് കുറിച്ച് ഷാ തിളങ്ങി. 25 ഫോറുകളും എട്ട് സിക്സുകളും പായിച്ചാണ് ഷാ വൻ സ്കോറിലേക്ക് എത്തിയത്. ടൂർണമെന്‍റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി മാറാനും താരത്തിന് സാധിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ടൂര്‍ണമെന്‍റിലെ മത്സരത്തിൽ പൃഥ്വി ഷാ ക്രിക്കറ്റില്‍ അപൂര്‍വമായ രീതിയില്‍ പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഗ്ലൗസെസ്റ്റര്‍ഷെയറിനെതിരെ നടന്ന മത്സരത്തിലാണ് 35 പന്തില്‍ 34 റണ്‍സെടുത്ത് വിക്കറ്റിന് മുകളില്‍ വീണ് ഹിറ്റ് വിക്കറ്റായി താരം പുറത്തായത്. 279 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ നോര്‍ത്താംപ്റ്റണ്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്.
30 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. നോര്‍ത്താംപ്റ്റണിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത പൃഥ്വിയും ആറാമനായി ക്രീസിലെത്തിയ ലൂയിസ് മക്‌മാനസും ചേര്‍ന്ന് അവരെ 50 കടത്തിയെങ്കിലും പിന്നാലെ മക്കീരന്‍റെ ബൗണ്‍സറില്‍ പൃഥ്വി വീണതോടെ നോര്‍ത്താംപ്റ്റണ്‍ 54-6ലേക്ക് കൂപ്പുകുത്തി. 48.1 ഓവറില്‍ 255 റണ്‍സിന് പുറത്തായ നോര്‍ത്താംപ്റ്റണ്‍ 23 റണ്‍സിന് മത്സരം തോറ്റു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ടോം പ്രൈസും അജീത് ഡെയ്‌ലുമാണ് നോര്‍ത്താംപ്റ്റണിനെ എറിഞ്ഞിട്ടത്. റോയല്‍ വണ്‍ഡേ കപ്പില്‍ പൃഥ്വി ഷായുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
