ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹാം 43.2 ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ 25.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പൃഥ്വി ഷാ ഇംഗ്ലീഷ് ക്രിക്കറ്റില്‍ വെടിക്കെട്ട് തുടരുന്നു. ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂര്‍ണമെന്‍റായ റോയല്‍ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്ടണ്‍ഷെയറിനായി ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്നലെ ഡര്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ പൃഥ്വി ഷാ വെടിക്കെട്ട് സെഞ്ചുറി കുറിച്ചു. ഷായുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹാം 43.2 ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ 25.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 76 പന്തില്‍ 125 റണ്‍സുമായി പൃഥ്വി ഷാ പുറത്താകാതെ നിന്നു. 15 ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിംഗ്സ്. 67 പന്തില്‍ സെഞ്ചുറിയിലെത്തിയ പൃഥ്വി ടീമിനെ ജയത്തിലെത്തിച്ചശേഷമാണ് ക്രീസ് വിട്ടത്. പൃഥ്വിക്കൊപ്പം റോബ് കിയോഗും(42) ബാറ്റിംഗില്‍ തിളങ്ങി. ജയത്തോടെ നോര്‍ത്താംപ്ടണ്‍ഷെയര്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. വാര്‍വിക്‌ഷെയറാണ് ഒന്നാം സ്ഥാനത്ത്.

Scroll to load tweet…

സോമര്‍സെറ്റിനെതിരായ മുന്‍ മത്സരത്തില്‍ 153 പന്തില്‍ 244 റണ്‍സടിച്ചാണ് പൃഥ്വി കൗണ്ടിയിലെ തുടക്കം ഗംഭീരമാക്കിയത്. ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ സെഞ്ചുറിയും നേടിയതോടെ റോയല്‍ വണ്‍ഡേ കപ്പിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ 429 റണ്‍സുമായി പൃഥ്വി ഷാ ഒന്നാമത് എത്തി. മത്സരത്തിനുശേഷം നോര്‍ത്താംപ്ടണ്‍ഷെയര്‍ പരിശീലകന്‍ ജോണ്‍ സാഡ്‌ലര്‍ പൃഥ്വിയെ പ്രശംസ കൊണ്ട് മൂടി. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് പൃഥ്വിയെന്ന് സാഡ്‌ലര്‍ പറഞ്ഞു.

അടിക്കുന്നെങ്കില്‍ എന്നെ അടിക്കട്ടെ എന്ന് പാണ്ഡ്യ, ഒടുവില്‍ പാണ്ഡ്യയെ പറത്തി റെക്കോര്‍ഡിട്ട് പുരാന്‍

ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന പൃഥ്വിയെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഐപിഎല്ലിലും തിളങ്ങാന്‍ പൃഥ്വിക്കായിരുന്നില്ല, തുടര്‍ന്നാണ് കൗണ്ടിയില്‍ ഏകദിന ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ നോര്‍ത്താംപ്ടണ്‍ഷെയറുമായി പൃഥ്വി കരാറെത്തിയത്.