വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ക്വിന്റണ്‍ ഡി കോക്കിന് നിരാശ.

വിന്‍ഡ്‌ഹോക്: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ക്വിന്റണ്‍ ഡി കോക്കിന് നിരാശപ്പെടുത്തുന്ന തുടക്കം. നമീബിയക്കെതിരായ ഏക ടി20 മത്സരത്തില്‍ താരം ഒരു റണ്‍സിന് പുറത്തായി. ഡി കോക്ക് അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനാണ് സാധിച്ചത്. 31 റണ്‍സ് നേടിയ ജേസണ്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റൂബന്‍ ട്രംപല്‍മാന്‍ നമീബിയക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാക്‌സ് ഹീങ്കോ രണ്ടും വിക്കറ്റും നേടി.

ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഡി കോക്കിനെ നഷ്ടമായി. ജെര്‍ഹാര്‍ഡ് ഇറാസ്മസിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ റീസ ഹെന്‍ഡ്രിക്‌സിനും (7) തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ രണ്ടിന് 25 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്നെത്തിയ റുബിന്‍ ഹെര്‍മാന്‍ (23), സ്മിത്ത് (31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ലുവാന്‍ േ്രഡ പ്രിട്ടോറ്യൂസ് 22 റണ്‍സ് നേടി. പ്രഖുഖ താരങ്ങളില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഡോണോവന്‍ ഫെറൈരയാണ് നയിച്ചത്. അദ്ദേഹത്തിനും തിളങ്ങാന്‍ കഴിഞ്ഞില്ല. നാല് റണ്‍സ് മാത്രമാണ് നേടിയത്. സിമെലെയ്ന്‍ (11), ജെറാള്‍ഡ് കോട്‌സീ (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബ്യോണ്‍ ഫോര്‍ട്ടുയിന്‍ (19) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച നമീബിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തിട്ടുണ്ട്. ഇറാസ്മസ് (19), സ്മിത്ത് (0) എന്നിവരാണ് ക്രീസില്‍. ലോറന്‍ സ്റ്റീന്‍കാംപ് (13), ജാന്‍ ഫ്രിലിനിക് (7), ജാന്‍ നിക്കോള്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

YouTube video player