ബാറ്റിംഗ് പൊസിഷനിൽ മാറ്റങ്ങൾ വരുമെങ്കിലും ടീമിനായി മികച്ച പ്രകടനം തുടരാൻ സഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഗൗതം ഗംഭീറിനും ഈ കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നുവെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.
മുംബൈ: ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ചായിരുന്നു അടുത്ത കാലത്തെ ചര്‍ച്ച മുഴുവന്‍. ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഓപ്പണറുടെ റോളിലാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ സഞ്ജുവിന് മധ്യനിരയിലേക്ക് മാറേണ്ടി വന്നു. എന്നിട്ടും സ്ഥിരമായി ഒരു പൊസിഷന്‍ സഞ്ജുവിന് ഉണ്ടായിരുന്നില്ല. ഒമാനെതിരെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനെത്തിയ സഞ്ജു ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും ബാറ്റിംഗിന് എത്തിയിരുന്നില്ല.
ഗില്‍ വരുന്നതോടെ സഞ്ജു ടീമിലുണ്ടാകുമോ എന്നുള്ള കാര്യം പോലും പലര്‍ക്കും സംശയമായിരുന്നു. കാരണം സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ കൂടി ഉള്‍പ്പെടുത്തിയിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ജിതേഷ് ടീമിലുണ്ടായിരുന്നെങ്കില്‍ പോലും സഞ്ജുവാണ് കളിക്കുകയെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് സൂര്യ വ്യക്തമാക്കി.
സൂര്യയുടെ വിശദീകരണം... ''ശുഭ്മാന്‍ ഗില്‍, ജിതേഷ് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, എല്ലാവരും ചിന്തിച്ചത് സഞ്ജു സാംസണ്‍ പുറത്തിരിക്കുമെന്നാണ്. ജിതേഷ് വിക്കറ്റ് കീപ്പറാവുമന്നെ് എല്ലാവരും കരുതിയത്. എന്നാല്‍ ഗൗതം ഗംഭീറിന് സഞ്ജുവിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നു. സഞ്ജു കളിക്കുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. എവിടെ ബാറ്റ് ചെയ്താലും സഞ്ജു കളിക്കുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. കഴിഞ്ഞ 10-15 ടി20 മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഞങ്ങള്‍ സഞ്ജുവിനോട് പറഞ്ഞു, ബാറ്റിംഗ് പൊസിഷന്‍ മാറേണ്ടിവരുമെന്ന്. മാത്രമല്ല കുറച്ച് പന്തുകള്‍ മാത്രമെ കളിക്കാന്‍ ലഭിക്കുകയൊള്ളൂവെന്നും പറഞ്ഞു. എന്നാല്‍ സഞ്ജു ഉണ്ടാക്കുന്ന സ്വാധീനം അതുപോലെ തുടരുന്നു. അദ്ദേഹം ബാറ്റ് ചെയ്യാന്‍ എത്തുമ്പോഴെല്ലാം എങ്ങനെ ടീമിനെ സഹായിക്കാം എന്ന് മാത്രമാണ് ചിന്തിക്കുന്നത്.'' സൂര്യ വ്യക്തമാക്കി.
ഓപ്പണിംഗ് റോള്‍ ലഭിച്ചില്ലെങ്കില്‍ പോലും സഞ്ജു, പാകിസ്ഥാനെതിരായ ഫൈനലില്‍ ഉള്‍പ്പെടെ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. ഒമാനെതിരെ മത്സരത്തിലെ താരമായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു.



