ഇത് സുവർണാവസരം; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ദ്രാവിഡ്
ഇംഗ്ലണ്ടിന്റെ പേസാക്രമണത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര അത്ര ശക്തമല്ലെന്ന് ദ്രാവിഡ് ക്രിക്ക് ഇൻഫോയുടെ വെബിനാറിൽ പറഞ്ഞു. മികച്ച പേസ് ബൗളർമാരുടെ നിര തന്നെ ഇംഗ്ലണ്ടിലുണ്ട്. അവർ ഇന്ത്യൻ ബാറ്റിംഗ് നിരയെ പരീക്ഷിക്കുമെന്നും ഉറപ്പാണ്.
ബാംഗ്ലൂർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ സ്പിൻ കുഴിയിൽ വീഴ്ത്തി പരമ്പര നേടിയെന്ന ആക്ഷേപം മറികടക്കാൻ ഇംഗ്ലണ്ടിലും ആധികാരിക ജയം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇറങ്ങുക. ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ ടീമിനെ സെലക്ടർമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തവണ ഇംഗ്ലണ്ടിൽ പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇന്ത്യക്കെന്ന് തുറന്നു പറയുകയാണ് മുൻ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ രാഹുൽ ദ്രാവിഡ്. 2007ൽ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ പരമ്പര നേടിയത്. ഇത്തവണ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-2ന് ജയിക്കുമെന്നാണ് ദ്രാവിഡിന്റെ പ്രവചനം.
ഇംഗ്ലണ്ടിന്റെ പേസാക്രമണത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര അത്ര ശക്തമല്ലെന്ന് ദ്രാവിഡ് ക്രിക്ക് ഇൻഫോയുടെ വെബിനാറിൽ പറഞ്ഞു. മികച്ച പേസ് ബൗളർമാരുടെ നിര തന്നെ ഇംഗ്ലണ്ടിലുണ്ട്. അവർ ഇന്ത്യൻ ബാറ്റിംഗ് നിരയെ പരീക്ഷിക്കുമെന്നും ഉറപ്പാണ്. പക്ഷെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ ആദ്യ ആറോ ഏഴോ പേരെ എടുത്താൽ ലോകോത്തര നിലവാരമുള്ള ഒരേയൊരു ബാറ്റ്സ്മാൻ മാത്രമെ അവർക്കുള്ളു. അത് ജോ റൂട്ടാണ്.
പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും തമ്മിലുള്ള പോരാട്ടം ആവശേകരമാകുമെന്നും ദ്രാവിഡ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗമ്ടർമാരിലൊരാളാണെങ്കിലും സ്റ്റോക്സിനെതിരെ അശ്വിന് മികച്ച റെക്കോർഡ് ഉണ്ടെന്നും ദ്രാവിഡ് ഓർമിപ്പിച്ചു. ഓസ്ട്രേലിയയിലെ പരമ്പര വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിൽ ഇത്തവണ ഇന്ത്യ പരമ്പര നേടുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ദ്രാവിഡ് പറഞ്ഞു.
ഓഗസ്റ്റ് നാലു മുതൽ ആറ് വരെ നോട്ടിംഗ്ഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോർഡ്സിൽ രണ്ടാം ടെസ്റ്റും 25-29 ലീഡ്സിൽ മൂന്നാം ടെസ്റ്റും സെപ്റ്റംബർ 2 -6 ഓവലിൽ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററിൽ അഞ്ചാം ടെസ്റ്റും നടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona