ഇപ്പോള്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) ഹര്‍ഭജനുമായുള്ള ഓര്‍മകള്‍ പങ്കുവച്ചു. ബിസിസിഐ ടിവിയില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. 

സെഞ്ചൂറിയന്‍: കഴിഞ്ഞ ദിവസമാണ് ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു 41കാരന്റെ പ്രഖ്യാപനം. സച്ചിന്‍, ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പത്താന്‍, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഉമേഷ് യാദവ്, ആര്‍ പി സിംഗ് തുടങ്ങി നിരവധി താരങ്ങള്‍ പുതിയ ഇന്നിംഗ്‌സിനൊരുങ്ങുന്ന ഹര്‍ഭജന് ആശംസകളുമായെത്തി. ഇപ്പോള്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) ഹര്‍ഭജനുമായുള്ള ഓര്‍മകള്‍ പങ്കുവച്ചു. ബിസിസിഐ ടിവിയില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. 

പലതരം വെല്ലുവിളികളിലൂടെയാണ് ഹര്‍ഭജന്‍ കടന്നുപോയതെന്നാണ് ദ്രാവിഡ് പറയുന്നത്. ''ഇന്ത്യയുടെ എക്കാലത്തേയും മികച്ച പെര്‍ഫോമര്‍മാരില്‍ ഒരാളാണ് ഹര്‍ഭജന്‍. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച്ചകളിലൂടെയാണ് താരം കടന്നുപോയത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചു. മികച്ച ടീം മാനായിരുന്നു ഹര്‍ഭജന്‍. ഓസ്‌ട്രേലിയക്കെതിരായ അവന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പര എക്കാലത്തും ഓര്‍ക്കപ്പെടും. 32 വിക്കറ്റുകള്‍ ഹര്‍ഭജന്‍ പരമ്പരയില്‍ നേടി.

400ല്‍ അധികം വിക്കറ്റുകള്‍ ഹര്‍ഭജന്റെ കരിയറിലുണ്ട്. അനില്‍ കുംബ്ലേക്കൊപ്പം ഒരുപാട് വിജയങ്ങളിലേക്ക് ഹര്‍ഭജന്‍ ഇന്ത്യയെ നയിച്ചു. മൊഹാലിയില്‍ 18 വയസുള്ളപ്പോള്‍ ഹര്‍ഭജനെ കണ്ടത് ഓര്‍ക്കുന്നു. ആദ്യ നോട്ടത്തില്‍ തന്നെ കഴിവുള്ളവാനാണെന്ന് ബോധ്യമായിരുന്നു.'' ദ്രാവിഡ് ഓര്‍ത്തെടുത്തു. എപ്പോഴും ചിരിച്ച് മുന്‍പിലെത്തുകയും പൊരുതുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ഹര്‍ഭജന്നെും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. കൂടെ അദ്ദേഹത്തിന് ആശംസകളും അറിയിച്ചു.

1998ല്‍ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റുകള്‍ സ്വന്തമാക്കി. 236 ഏകദിനത്തില്‍ നിന്ന് 269 പേരെ പുറത്താക്കിയപ്പോള്‍ 28 ടി20യില്‍ നിന്ന് 25 വിക്കറ്റുകളും നേടി. 163 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേടി.

2007 ട്വന്റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായ ഹര്‍ഭജന്‍ 2016 മാര്‍ച്ചിലാണ് ഇന്ത്യന്‍ ടീമില്‍ അവസാനമായി കളിച്ചത്.