65കാരനായ രാജീവ് ശുക്ല 2020 മുതൽ ബിസിസിഐ വൈസ് പ്രസിഡന്റായാണ് സേവനമനുഷ്ഠിക്കുന്നത്.

ദില്ലി: രാജീവ് ശുക്ല ബിസിസിഐ ഇടക്കാല പ്രസിഡന്റ് ആയേക്കുമെന്ന് റിപ്പോർട്ട്. ‌നിലവിലെ പ്രസിഡന്റ് റോജർ ബിന്നി 70 വയസ് തികയുന്ന സാഹചര്യത്തിൽ സ്ഥാനം ഒഴിയും. ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ് തികയും. ബിസിസിഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.

2022-ൽ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിസിസിഐ പ്രസിഡന്റായി റോജർ ബിന്നി ചുമതലയേറ്റത്. 1983-ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിൽ റോജർ ബിന്നി അംഗമായിരുന്നു. 2022ൽ ബിസിസിഐയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് റോജർ ബിന്നി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 2000-ത്തിൽ ഐസിസി ലോകകപ്പ് നേടിയ ഇന്ത്യ അണ്ടർ 19 ടീമിനെ അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തു. 

അതേസമയം, 65കാരനായ രാജീവ് ശുക്ല നിലവിൽ ബിസിസിഐ വൈസ് പ്രസിഡന്റായാണ് സേവനമനുഷ്ഠിക്കുന്നത്. 2020 മുതൽ അദ്ദേഹം ഈ പദവി വഹിക്കുന്നുണ്ട്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതു വരെ രാജീവ് ശുക്ല പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുമെന്നാണ് വിവരം. സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും. 

യുപിയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് രാജീവ് ശുക്ല. ബിജെപി നിയന്ത്രണത്തിലുള്ള ബിസിസിഐയിലെ പദവിയെ ചൊല്ലി ശുക്ലയ്ക്കെതിരെ പല തവണ വിമർശനം ഉയർന്നിട്ടുണ്ട്. 2017 വരെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (യുപിസിഎ) സെക്രട്ടറിയായും 2018 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെയർമാനായും രാജീവ് ശുക്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്.