ബിര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് സ്‌പെഷ്യല്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം സെലക്റ്റര്‍മാരോട് ആവശ്യപ്പെട്ടു.

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രമേഷ് പവാര്‍ (Ramesh Powar) തുടരും. ഇക്കാര്യത്തില്‍ ബിസിസിഐയുടെ (BCCI) ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. ഒരു വര്‍ഷത്തേക്ക് കൂടി പവാറിന് കരാര്‍ നീട്ടികൊടുക്കുകയായിരുന്നു. ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ അവസാനിച്ച ഏകദിന ലോകകപ്പില്‍ (ODI World Cup) സെമി ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നതോടെ അദ്ദേഹത്തെ ഒഴിവാക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

2017 ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമായിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യത നേടാനായില്ല. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കായിരുന്നു യോഗ്യത. ലോകകപ്പില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോട് പരാജയപ്പെട്ടു. സെലക്റ്ററുമായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (National Cricket Academy) നടത്തിയ ദീര്‍ഘനേര ചര്‍ച്ചയ്ക്ക് ശേഷമാണ് പവാറിന്റെ കരാര്‍ നീട്ടികൊടുത്തത്. 

ബിര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് സ്‌പെഷ്യല്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം സെലക്റ്റര്‍മാരോട് ആവശ്യപ്പെട്ടു. മുമ്പും ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള പവാറിനെ 2018ല്‍ അവസാനിച്ച ടി20 ലോകകപ്പിന് ശേഷം ഒഴിവാക്കുകയായിരുന്നു. സീനിയര്‍ താരം മിതാലി രാജുമായുണ്ടായ പരസ്യ തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയേണ്ടി വന്ന. ലോകകപ്പിനിടെയാണ് ഇരുവരും തര്‍ക്കമുണ്ടാവുന്നത്.

മിതാലിയെ കളിപ്പിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. പവാര്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്ന് മിതാലി അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവരുടെ പിന്തുണ പവാറിനായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റുകളും 31 ഏകദിനങ്ങളും പവര്‍ കളിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫി നേടിയ മുംബൈയുടെ പരിശീലകനും പവാറായിരുന്നു.