265-4 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് 98 റണ്‍സ് കൂടിയെ ചേര്‍ക്കാനായുള്ളൂ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബംഗാളിനെതിരെ കേരളത്തിന് മോശമല്ലാത്ത ഒന്നാം ഇന്നിംഗ്സ് സ്കോര്‍. തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന്‍ ബേബി, ആറാമന്‍ അക്ഷയ് ചന്ദ്രന്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം 127.3 ഓവറില്‍ 363 റണ്‍സെടുത്തു. രണ്ടാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം ബംഗാള്‍ മറുപടി ബാറ്റിംഗ് ആരംഭിക്കും. 

265-4 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് 98 റണ്‍സ് കൂടിയെ ചേര്‍ക്കാനായുള്ളൂ. 261 പന്തില്‍ 124 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആദ്യം നഷ്ടമായത്. സച്ചിനെ കരണ്‍ ലാല്‍ പുറത്താക്കി. സച്ചിന്‍ ബേബി- അക്ഷയ് ചന്ദ്രന്‍ സഖ്യം അഞ്ചാം വിക്കറ്റില്‍ 330 പന്തുകളില്‍ 179 റണ്‍സ് ചേര്‍ത്തത് കേരളത്തിന് കരുത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (29 പന്തില്‍ 13), ശ്രേയസ് ഗോപാല്‍ (12 പന്തില്‍ 2) എന്നിവര്‍ വേഗം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന അക്ഷയ് ചന്ദ്രന്‍ കേരളത്തിന് അനിവാര്യമായ സെഞ്ചുറി പൂര്‍ത്തിയാക്കി. 222 പന്തില്‍ 106 റണ്‍സുമായി അക്ഷയ് എട്ടാമനായാണ് മടങ്ങിയത്. അക്ഷയ് ചന്ദ്രനെ ഷഹ്ബാസ് അഹമ്മദ് ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് ശേഷം വാലറ്റത്ത് ബേസില്‍ തമ്പിയും (40 പന്തില്‍ 20), ബേസില്‍ എന്‍പിയും (24 പന്തില്‍ 16) നടത്തിയ ശ്രമം കേരളത്തെ കാത്തു. 7 പന്തില്‍ 3 റണ്‍സുമായി നിധീഷ് എംഡി പുറത്താവാതെ നിന്നു. 

ആദ്യ ദിനം ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മല്‍ (21 പന്തില്‍ 19), ജലജ് സക്സേന (118 പന്തില്‍ 40), വണ്‍ഡൗണ്‍ ബാറ്റര്‍ രോഹന്‍ പ്രേം (15 പന്തില്‍ 3), നായകന്‍ സഞ്ജു സാംസണ്‍ (17 പന്തില്‍ 8) എന്നിവരെ കേരളത്തിന് നഷ്ടമായിരുന്നു. ബംഗാളിനായി ഷഹ്ബാസ് അഹമ്മദ് നാലും അങ്കിത് മിശ്ര മൂന്നും സുരാജ് സിന്ധു ജയ്സ്വാളും ആകാശ് ദീപും കരണ്‍ ലാലും ഓരോ വിക്കറ്റും വീഴ്ത്തി.

Read more: എന്തുകൊണ്ട് കോലി കളിക്കുന്നില്ല? വ്യക്തമാക്കി ബിസിസിഐ, മറുപടി മാതൃകാപരം; പിന്തുണച്ചും കയ്യടിച്ചും ആരാധകര്‍