ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍പ്രദേശ് 172 റണ്‍സിന് ഓള്‍ ഔട്ടായശേഷമായിരുന്നു ഹൈദരാബാദിന്‍റെ റണ്‍വേട്ട. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി(119 പന്തില്‍) ട്രിപ്പിള്‍ സെഞ്ചുറി(147 പന്തില്‍) റെക്കോര്‍ഡുകളും ഇതോടെ 28കാരനായ തന്‍മയ് സ്വന്തമാക്കി.
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവതാരം തന്‍മയ് അഗര്‍വാള്‍. അരുണാചല്‍ പ്രദേശിനെതിരെ ആയിരുന്നു തന്‍മയിന്‍റെ റണ്‍വേട്ട. 147 പന്തില്‍ 300 റണ്‍സ് തികച്ച തന്‍മയ് 160 പന്തില്‍ 323 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആദ്യ ദിനം തന്നെ 48 ഓവറില്‍ ഹൈദരാബാദ് അടിച്ചെടുത്തത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സ്. ക്യാപ്റ്റന്‍ രാഹുല്‍ സിങ് ഗെഹ്‌ലോട്ട് 105 പന്തില്‍ 185 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 19 റണ്‍സുമായി അഭിരാഥ് റെഡ്ഡിയാണ് തന്‍മയിനൊപ്പം ക്രീസിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍പ്രദേശ് 172 റണ്‍സിന് ഓള്‍ ഔട്ടായശേഷമായിരുന്നു ഹൈദരാബാദിന്‍റെ റണ്‍വേട്ട. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി(119 പന്തില്‍) ട്രിപ്പിള്‍ സെഞ്ചുറി(147 പന്തില്‍) റെക്കോര്‍ഡുകളും ഇതോടെ 28കാരനായ തന്‍മയ് സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2017ല്‍ 191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ മറൈസിന്‍റെ റെക്കോര്‍ഡാണ് തന്‍മയ് ഇന്ന് മറികടന്നത്.
ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഡബിള്‍ സെഞ്ചുറിയെന്ന രവി ശാസ്ത്രിയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും തന്‍മയ് ഇന്ന് മറികടന്നു. 119 പന്തിലാണ് തന്‍മയ് ഡബിള്‍ സെഞ്ചുറി തികച്ചത്. ഇന്നിംഗ്സില്‍ 21 സിക്സ് അടിച്ച തന്‍മയ് രഞ്ജിയില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 14 സിക്സുകള്‍ പറത്തിയിരുന്ന ഇഷാന്‍ കിഷന്‍റെ റെക്കോര്‍ഡാണ് തന്‍മയ് ഇന്ന് മറികടന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുല്‍ സിങിനൊപ്പം 40 ഓവറില്‍ 440 റണ്‍സാണ് തന്‍മയ് കൂട്ടിച്ചേര്‍ത്തത്.
മറ്റൊരു മത്സരത്തില്‍ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന അജിങ്ക്യാ രഹാനെ വീണ്ടും നിരാശപ്പെടുത്തി. ഉത്തര്‍പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 198 റണ്‍സിന് പുറത്തായപ്പോള്‍ രഹാനെ എട്ട് റണ്‍സെടുത്ത് പുറത്തായി.
