രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 149 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാൻ നിസാര്‍ സഖ്യമാണ് കേരളത്തിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം ഗുജറാത്തിനെതിരെ കേരളത്തിന് ആറാം വിക്കറ്റ് നഷ്ടം. അര്‍ധസെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന്‍റെ വിക്കറ്റാണ് രണ്ടാം ദിനം ലഞ്ചിന് ശേഷം കേരളത്തിന് നഷ്ടമായത്. 202 പന്തില്‍ നാലു ഫോറും ഒരു സിക്സും പറത്തി 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ വൈശാല്‍ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ മുഹമ്മദ് അസറുദ്ദീനുമൊത്ത് 149 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് സല്‍മാന്‍ നിസാര്‍ മടങ്ങിയത്. ഗുജറാത്തിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തിട്ടുണ്ട്. 121 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനും ആറ് റണ്‍സുമായി അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും ക്രീസില്‍.
രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 149 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാൻ നിസാര്‍ സഖ്യമാണ് കേരളത്തിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 106 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അസറുദ്ദീന്‍ 175 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് സെഞ്ചുറി തികച്ചത്. 69 റണ്‍സെടുത്ത ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്.
രണ്ടാം ദിനം തുടക്കത്തിലെ കേരളത്തെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നാഗ്വാസ്വാലയുടെ പന്തില്‍ ആര്യ ദേശായി ക്യാച്ച് നല്‍കി മടങ്ങിയതോടെ കേരളം സമ്മര്‍ദ്ദത്തിലായി. 206-5 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് ചുമലിലേറ്റിയ അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ സഖ്യം കരുതലോടെ കളിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തുകയായിരുന്നു. ടീം ടോട്ടല്‍ 350 കടന്നശേഷമാണ് സല്‍മാന്‍ നിസാര്‍ മടങ്ങിയത്.
ആദ്യ ദിനം കരുതല്‍
ഇന്നലെ നിര്‍ണായക ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി. തുടർന്നെത്തിയ വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്.
'ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാനാണോ നിങ്ങള്‍ ഇവിടെ വന്നത്'; പരിശീലനത്തിനുശേഷം നെറ്റ് ബൗളറോട് രോഹിത്
എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 49 റൺസ് കൂട്ടിച്ചേർത്തു.
