നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോമിലെ ഇടിവും സഞ്ജുവിന്‍റെ തകർപ്പൻ ഫോമും വിലയിരുത്തിയാണ് ശാസ്ത്രിയുടെ നിരീക്ഷണം.
മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടി20 ടീമിന്‍റെ അടുത്ത നായകനാക്കണമെന്ന് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി.അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സഞ്ജു യോഗ്യനാണെന്ന് ഐസിസി പ്രതിമാസ അവലോകനത്തില്‍ സഞ്ജന ഗണേശനോട് സംസാരിക്കവെ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ലോകകപ്പിലും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങളോടെ സഞ്ജു ഭാവി നായകനാണെന്ന് തെളിയിച്ചുകഴിഞ്ഞുവെന്നും രവി ശാസ്ത്രി പറഞ്ഞു.

നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോമിലെ ഇടിവും സഞ്ജുവിന്‍റെ തകർപ്പൻ ഫോമും വിലയിരുത്തിയാണ് ശാസ്ത്രിയുടെ നിരീക്ഷണം. 2028-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യ ഒരു പുതിയ നായകനെ തിരയുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്ന് ശാസ്ത്രി പറഞ്ഞു. രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള സഞ്ജുവിന്‍റെ പരിചയസമ്പത്ത് ഇതിന് വലിയ മുതൽക്കൂട്ടാകുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
അടുത്ത രണ്ടോ മൂന്നോ വർഷം സഞ്ജുവിന്‍റെ കരിയറിലെ സുവർണകാലമായിരിക്കും. ബാറ്റിംഗിലെ ആക്രമണോത്സുക ശൈലിയും നായകനെന്ന നിലയിലുള്ള പക്വതയും സഞ്ജുവിനെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി. സഞ്ജുവിന്‍റെ കഴിവിനെക്കുറിച്ച് ഇനി ആർക്കും സംശയങ്ങൾ ഉണ്ടാകില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കിരീടം നിലനിർത്തിയ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി സഞ്ജു 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയിരുന്നു. വെര്‍ച്വല്‍ ക്വാർട്ടർ ഫൈനലായ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടം മുതൽ ഫൈനൽ വരെ നിർണായക ഇന്നിംഗ്സുകളിലൂടെ സഞ്ജു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച രീതി അവിശ്വസനീയമാണെന്നും ശാസ്ത്രി പറഞ്ഞു.
ലോകകപ്പിലെ മാസ്മരിക ഫോം ഐപിഎല്ലിലും സഞ്ജു തുടരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 430 റൺസാണ് സഞ്ജു നേടിയത്. ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള പേരുകൾ നായകസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി പരസ്യമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.
