പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് 2022ന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ രവീന്ദ്ര ജഡേജ കളിച്ചിട്ടില്ല

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്നു. ജഡേജ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തി. ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ച് എന്‍സിഎയുടെ അനുമതി ലഭിച്ചാല്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേക്ക് ജഡേജയെ പരിഗണിക്കും. ഈ വർഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ടീമില്‍ സ്ഥാനമുറപ്പിക്കാനാകും രവീന്ദ്ര ജഡേജയുടെ ശ്രമം. 

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് 2022ന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ രവീന്ദ്ര ജഡേജ കളിച്ചിട്ടില്ല. മുംബൈയിലേക്ക് മടങ്ങിയെത്തിയ താരം കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളില്‍ ജഡേജയെ പരിഗണിച്ചിരുന്നില്ല. ജഡ്ഡുവിന്‍റെ പരിക്ക് മാറാന്‍ ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിസിയോ നിതിന്‍ പട്ടേലിന്‍റെ മേല്‍നോട്ടത്തിലാണ് ജഡേജയുടെ ഫിറ്റ്‌നസ് പരീക്ഷ. എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്‌മണിന്‍റെ അഭിപ്രായവും സെലക്‌ടമാര്‍ തേടും. 

ചേതന്‍ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ സംഘം യോഗം ചേരും. ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന ദൗത്യം. ജനുവരി 18നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര തുടങ്ങുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ടി20 കളിക്കണോ എന്ന കാര്യത്തിലും സെലക്‌ടര്‍മാര്‍ തീരുമാനമെടുക്കും. ടി20 പരമ്പരയിലേക്ക് സീനിയര്‍ താരങ്ങള്‍ പലരേയും പരിഗണിക്കാന്‍ സാധ്യതയില്ല. ലങ്കയ്ക്കെതിരെ ടി20 പരമ്പര നേടിയ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയെ നിലനിര്‍ത്താനാണ് സാധ്യത.

പിന്നല്ലാ! സൂര്യകുമാറിന്‍റെ രാജകീയ സെഞ്ചുറിക്ക് കോലിയുടെ പ്രശംസ; വൈറലായി സ്‌കൈയുടെ പ്രതികരണം