ഇത്തവണ ബെംഗളൂരു കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷ ആരാധകരില്‍ മാത്രമല്ല ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലുമുണ്ട്

ഐപിഎല്ലിന്റെ 18-ാം സീസണിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴിലും ജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രജത് പാട്ടിദാ‍ര്‍ നയിക്കുന്ന ടീം. ഇത്തവണ ബെംഗളൂരു കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷ ആരാധകരില്‍ മാത്രമല്ല ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എപ്പോഴും ബെംഗളൂരുവിന് തിരിച്ചടിയാകുന്ന ബൗളിംഗ് നിര ഇത്തവണ മികച്ച ഫോമിലാണ്. ജോഷ് ഹേസല്‍വുഡും ഭുവനേശ്വ‍ര്‍ കുമാറും ക്രുണാല്‍ പാണ്ഡ്യയുമെല്ലാം ഒറ്റയ്ക്ക് ജയിപ്പിച്ച മത്സരങ്ങള്‍ പോലും ഇത്തവണയുണ്ടായി. എന്നാല്‍, പ്ലേ ഓഫില്‍ കയറിയാല്‍ മാത്രം ബെംഗളൂരുവിന് കിരീടം ചൂടാനാകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര.

"2008ന് ശേഷം ചെപ്പോക്കില്‍ ജയിക്കാൻ ആ‍ര്‍സിബിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ അവരത് തിരുത്തി. ഉടൻ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞേക്കും. നാല് മത്സരങ്ങള്‍ അവശേഷിക്കെ 14 പോയിന്റ് നേടിയത് അവരെ മികച്ച സ്ഥാനത്ത് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ രണ്ട് സ്ഥാനത്തില്‍ ലീഗ് ഘട്ടം അവസാനിപ്പിക്കുക പ്രധാനപ്പെട്ട ഒന്നാണ്," ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

2016ല്‍ മാത്രമാണ് ആദ്യ രണ്ട് സ്ഥാനത്തിന് പുറത്തുള്ള ഒരു ടീം കിരീടം നേടിയത്. അതാണ് ചരിത്രം. അതുകൊണ്ട് കിരീടം ഉറപ്പാക്കണമെങ്കില്‍ ആര്‍സിബി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിക്കേണ്ടതുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. രജത് പാട്ടിദാറെന്ന നായകൻ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ബാറ്റുകൊണ്ടും താരം തിളങ്ങേണ്ടതുണ്ടെന്നും ചോപ്ര ചൂണ്ടിക്കാണിച്ചു.

മികച്ച രീതിയില്‍ ബെംഗളൂരുവിനെ നയിക്കാൻ പാട്ടിദാറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധ അദ്ദേഹത്തിലേക്ക് എത്തുന്നില്ല. ബാറ്റുകൊണ്ട് സീസണില്‍ മികച്ച തുടക്കം പാട്ടിദാറിന് ലഭിച്ചിരുന്നു. പക്ഷേ, സ്ഥിരതയോടെ മുന്നോട്ടുപോകാനായില്ല. അവസരത്തിനൊത്തുയരാൻ പാട്ടിദാറിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചോപ്ര പറഞ്ഞുവെച്ചു.