സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗ്യൂസന്‍ പരിക്കേറ്റ് പുറത്തായെങ്കിലും പഞ്ചാബിന്റെ ബൗളിംഗ് യൂണിറ്റ് ആര്‍സിബിക്ക് വെല്ലുവിളിയാകും.

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിംഗ്‌സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30ന് ബെംഗളൂരുവിലാണ് മത്സരം. 6 മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയും. പോയിന്റ് ടേബിളില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുല്യ കരുത്തര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനം പോലും അസാധ്യം. കൊല്‍ക്കത്തയ്‌ക്കെതിരെ ചരിത്ര ജയം സ്വന്തമാക്കിയതോടെ ശ്രേയസ് അയ്യരുടെ സംഘം വര്‍ധിത ഊര്‍ജത്തിലാണ്. 

മാര്‍ക്കോ യാന്‍സന്‍ - അര്‍ഷദീപ് പേസ് ജോഡി, യുസ്‌വേന്ദ്ര ചഹല്‍ - ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യത്തിന്‍റെ സ്പിന്‍ കെണി. സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗ്യൂസന്‍ പരിക്കേറ്റ് പുറത്തായെങ്കിലും പഞ്ചാബിന്റെ ബൗളിംഗ് യൂണിറ്റ് ആര്‍സിബിക്ക് വെല്ലുവിളിയാകും. പ്രിയന്‍ഷ് ആര്യയും ശ്രേയസ് അയ്യറും ബാറ്റിംഗില്‍ ഹിറ്റായാല്‍ റണ്‍മല ഉയരും. എതിരാളികളുടെ മൈതാനത്ത് വിജയകൊടി പാറിച്ച ബെംഗളൂരുവിന് സ്വന്തം തട്ടകത്തിലെ ആദ്യ ജയമാണ് ലക്ഷ്യം. ചിന്നസ്വാമിയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആര്‍സിബി തോറ്റത്. 

ടീം ഗെയിം കളിക്കുന്ന കോലിയുടെ സംഘം ബാറ്റിംഗിലും ബൗളിംഗിലും ഇതിനോടകം മികവ് പുറത്തെടുത്തു. ഫില്‍സാള്‍ട്ടും കോലിയും നല്‍കുന്ന മിന്നും തുടക്കം. ദേവ്ദത്ത് പടിക്കലും ലിയാം ലിവിംഗ്സ്റ്റണും ടിം ഡേവിഡുമെല്ലാം അപകടകാരികള്‍. രജത് പട്ടിദാറിന്റെ ക്യാപ്റ്റന്‍സിക്കും ആരാധകര്‍ കൈയ്യടിച്ച് തുടങ്ങി. ഇതിന് മുന്‍പ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത് 33 മത്സരങ്ങളില്‍. ഇതില്‍ പതിനാറിലും ജയിച്ച ആര്‍സിബിയിക്കേള്‍ ഒരു ജയം കൂടുതല്‍ പഞ്ചാബ് കിംഗ്‌സിന്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പാടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്‌സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍) / മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്.