ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തോ അതിന് താഴെയോ കളിച്ച് കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിന് പിന്നില്‍ പന്ത്. 

ലക്‌നൗ: ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തോ അതിന് താഴെയോ കളിച്ച് കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണ് പിന്നില്‍ ഇടം നേടി റിഷഭ് പന്ത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 61 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.

ഇതോടെ പന്ത് മൂന്നാം നമ്പറില്‍ കളിച്ച് രണ്ട് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. ഹെന്റിച്ച് ക്ലാസന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും രണ്ട് സെഞ്ചുറികള്‍ വീതം നേടിയവരാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സിനും മൂന്ന് സെഞ്ചുറികളുണ്ട്. ലക്ൗവിന് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് പന്ത്. ക്വിന്റണ്‍ ഡി കോക്ക് (140*), മാര്‍കസ് സ്‌റ്റോയിനിസ് (124*), മിച്ചല്‍ മാര്‍ഷ് (117), കെ എല്‍ രാഹുല്‍ (103*, 103*) എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.

അതേസമയം, ലക്‌നൗവിന് വേണ്ടി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മിച്ചല്‍ മാര്‍ച്ച്. ഈ സീസണില്‍ 627 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. കെ എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തായി. 2022 സീസണില്‍ രാഹുല്‍ 616 റണ്‍സ് നേടിയിരുന്നു. മൂന്നാമതും രാഹുലാണ്. 2024 സീസണില്‍ 520 റണ്‍സാണ് രാഹുല്‍ നേടിയത്. ഈ സീസണില്‍ 524 റണ്‍സ് നേടിയ നിക്കോളാസ് പുരാന്‍ പിന്നാലെ. 2022ല്‍ 508 റണ്‍സടിച്ച ക്വിന്റണ്‍ ഡി കോക്ക് അഞ്ചാം സ്ഥാനത്തുണ്ട്. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശര്‍മ. 

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, മാത്യു ബ്രീറ്റ്സ്‌കെ, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് രതി, അവേഷ് ഖാന്‍, വില്യം ഒറൂര്‍ക്കെ.