കഴിഞ്ഞ രഞ്ജി സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങൾക്ക് റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡിൽ അവസരം ലഭിച്ചിട്ടുണ്ട്.
ശ്രീനഗർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച് സെലക്ഷൻ കമ്മിറ്റി. സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 1 മുതൽ 5 വരെ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2025-26 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടി ചരിത്രം കുറിച്ച ജമ്മു കശ്മീരാണ് ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ.
കഴിഞ്ഞ രഞ്ജി സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങൾക്ക് റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡിൽ അവസരം ലഭിച്ചിട്ടുണ്ട്. ടൂർണമെന്‍റിലെ ഉയർന്ന റൺവേട്ടക്കാരായ ആർ സ്മരൺ (950 റൺസ്), ആയുഷ് ദോസേജ (949 റൺസ്) എന്നിവർ ടീമിൽ ഇടംനേടി. സനത് സംഗ്വാൻ, സുദീപ് കുമാർ ഗരാമി എന്നിവരാണ് മറ്റ് പ്രധാന ബാറ്റർമാർ.
പരിക്കിന്‍റെ പിടിയിലായിരുന്ന പേസർ ആകാശ് ദീപിനെ ഫിറ്റ്നസിന് വിധേയമായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതുകിനേറ്റ പരിക്കിനെ തുടർന്ന് ഫെബ്രുവരിക്ക് ശേഷം മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ആകാശ്ദീപിന് ഐപിഎൽ സീസണും നഷ്ടമായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച മാനവ് സുതാർ, സാരാൻഷ് ജെയിൻ എന്നിവരും അനുകൂൽ റോയിയുമാണ് സ്പിന്നര്‍മാരായി റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലെത്തിയത്.
ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ്: റിഷഭ് പന്ത് (ക്യാപ്റ്റൻ-വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ (വൈസ് ക്യാപ്റ്റൻ), സനത് സംഗ്വാൻ, ശിഖർ മോഹൻ, സുദീപ് ഗരാമി, സ്മരൺ രവിചന്ദ്രൻ, മാനവ് സുതർ, സാരംശ് ജെയിൻ, ആകാശ് ദീപ് (ഫിറ്റ്നസിന് വിധേയം), മുകേഷ് കുമാർ, മുകേഷ് ചൗധരി, ആര്യൻ ജൂയൽ (വിക്കറ്റ് കീപ്പർ), ആര്യൻ പാണ്ഡെ, അനുകൂൽ റോയ്, ആയുഷ് ദോസേജ.
