ടെസ്റ്റില്‍ സ‍െഞ്ചുറിയുമായി അരങ്ങേറുകയും കളിയിലെ താരമാകുകയും ചെയ്ത യശസ്വി തന്‍റെ രണ്ടാം ടി20 മത്സരത്തില്‍ തന്നെ കളിയിലെ താരമാകുകയും ചെയ്തു. 51 പന്തില്‍ യശസ്വി 84 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 47 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി.

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ താരമായത് യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമായിരുന്നു. ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഫോമിലെത്താന്‍ പാടുപെട്ട ഗില്‍ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അരങ്ങേറ്റ ടി20യില്‍ നേരത്തെ പുറത്തായതിന്‍റെ നിരാശ രണ്ടാം മത്സരത്തിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും നേടി യശസ്വിയും മറികടന്നു.

ടെസ്റ്റില്‍ സ‍െഞ്ചുറിയുമായി അരങ്ങേറുകയും കളിയിലെ താരമാകുകയും ചെയ്ത യശസ്വി തന്‍റെ രണ്ടാം ടി20 മത്സരത്തില്‍ തന്നെ കളിയിലെ താരമാകുകയും ചെയ്തു. 51 പന്തില്‍ യശസ്വി 84 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 47 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ ഇരുതാരങ്ങളെയുംക്കുറിച്ച് വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

ഇന്ത്യയുടെ അടുത്ത സച്ചിനും ഗാംഗുലിയുമാകാനുള്ള എല്ലാ പ്രതിഭയും ഉള്ളവരാണ് ഗില്ലും യശസ്വിയുമെന്ന് നാലാം ടി20ക്ക് ശേഷം ഉത്തപ്പ പറഞ്ഞു. ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിക്കുന്ന യുവതാരങ്ങളെല്ലാം പ്രതിഭാധനരാണെന്ന് നമുക്കറിയാം. പക്ഷെ യശസ്വിയുടെയും ഗില്ലിന്‍റെയും കാര്യം കുറച്ച് വ്യത്യസ്തമാണ്. ഇരുവരും ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ഒരുമയും പരസ്പര ധാരണയും അസാമാന്യമാണ്. ഈ ധാരണയും കൂട്ടുകെട്ടും തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇരുവരും ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിംഗ് സഖ്യമായി വളരും. ഓപ്പണിംഗില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിഗ് സഖ്യമായ സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ടിനോട് കിടപിക്കാന്‍ ഇരുവര്‍ക്കും ആവുമെന്നും ഉത്തപ്പ ജിയോ സിനിമയിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ടി20 ഇന്ന്, ജയിച്ചാല്‍ പരമ്പര; ബാറ്റിംഗിന് അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ സഞ്ജു

കുറച്ച് കാര്യങ്ങളില്‍ കൂടി അവര്‍ ധാരണയിലെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മഹത്തായ ബാറ്റിംഗ് സഖ്യമെന്ന നിലയിലേക്ക് ഇരുവര്‍ക്കും വളരാനാകുമെന്നും ഉത്തപ്പ വ്യക്തമാക്കി. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഓപ്പണിംഗ് സഖ്യമാണ് സച്ചിനും ഗാംഗുലിയും. ഇരുവരും ചേര്‍ന്ന് 176 ഇന്നിംഗ്സില്‍ 8227 റണ്‍സടിച്ചപ്പോള്‍ ഇതില്‍ 6609 റണ്‍സും ഓപ്പണിംഗ് സഖ്യമെന്ന നിലയിലായിരുന്നു. ലോക ക്രിക്കറ്റില്‍ തന്നെ സച്ചിന്‍-ഗാംഗുലി ഓപ്പണിംഗ് സഖ്യത്തിന്‍റെയും അത്ര റണ്‍സടിച്ച മറ്റൊരു സഖ്യമില്ല. 5992 റണ്‍സടിച്ച മഹേല ജയവര്‍ധനെ-കുമാര്‍ സംഗക്കാര സഖ്യമാണ് സച്ചിനും ഗാംഗുലിക്കും പിന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക